ജനസേവയില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്നും ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നത്
ജനസേവയില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Updated on
1 min read

കൊച്ചി; ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ജനസേവ ശിശുഭവനില്‍ കുട്ടികളെ ശീരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ജനസേവയെ രൂക്ഷമായി വിമര്‍ശിച്ചത്. പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്നും ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സാമൂഹിക ക്ഷേമവനിതാശിശുവികസന വകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. 

ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് ഭാരവാഹികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിനിടെ ഹര്‍ജി പിന്‍വലിക്കാനുള്ള ജനസേവ ശിശുഭവന്‍ അധികൃതരുടെ ആവശ്യത്തിന് ഹൈക്കോടതി അനുമതി നല്‍കി. 

ചെങ്ങമനാട്, കുറ്റിപ്പുറം, അയിരൂര്‍, തങ്കമണി തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലാണ് കേസുള്ളത്. കുട്ടികളെ സംരക്ഷിക്കുന്നതിനുപകരം തെരുവിലേക്ക് വലിച്ചിഴച്ചെന്നാണ് സര്‍ക്കാരിന്റെ ആരോപണം. പണം ശേഖരിക്കാന്‍ കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പത്രപ്പരസ്യം നല്‍കുകയും ബ്രോഷര്‍ അടിച്ചിറക്കുകയും ചെയ്തു. ഇതെല്ലാം ബാലനീതി നിയമത്തിന്റെ ലംഘനമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. 

60 ആണ്‍കുട്ടികളും 44 പെണ്‍കുട്ടികളും ഉള്‍പ്പെടെ 104 കുട്ടികളാണ് ജനസേവയിലുണ്ടായിരുന്നത്. ഇതില്‍ മറുനാട്ടില്‍നിന്നുള്ള കുട്ടികളുമുണ്ട്. പല കുട്ടികള്‍ക്കും നാട്ടില്‍ രക്ഷിതാക്കളുണ്ട്. ആ രീതിയില്‍ നോക്കുമ്പോള്‍ ഇവരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കരുതാം. അത് കുറ്റകരമാണ്. 50 കുട്ടികളെ കാണാതായതിന് ജനസേവ വിശദീകരണം നല്‍കിയിട്ടില്ല.

ജനസേവ ശിശുഭവന് ബാലനീതി നിയമപ്രകാരമുള്ള രജിസ്‌ട്രേഷനില്ല. ജനസേവയില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് കാരണത്താലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇവരെ പുനരധിവസിപ്പിക്കുന്നതുവരെയാണ് ഏറ്റെടുക്കല്‍. കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് കോടതി പറഞ്ഞു. അശ്ലീല വീഡിയോ കാണാന്‍ പ്രേരിപ്പിച്ചതായി കുട്ടികളുടെ മൊഴിയുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെപേരില്‍ ശിശുഭവനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. കുട്ടികളെ പീഡിപ്പിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ക്കെതിരേ ജനസേവ അധികൃതര്‍ രംഗത്തെത്തി. ജനസേവ ശിശുഭവനെ തകര്‍ക്കാനുള്ള എറണാകുളം ശിശുക്ഷേമസമിതിയുടെ ഗൂഢാലോചനയുടെ ഭാഗമെന്ന് ഇതെന്നാണ് ജനസേവ സെക്രട്ടറി ഇന്ദിര ശബരീനാഥ് പറയുന്നത്. ഒരോ ദിവസവും സ്ഥാപനത്തിനെതിരേ പുതിയതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ മെനഞ്ഞെടുക്കുകയാണെന്നും അവര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com