ജസ്‌നയുടെ തിരോധാനം: അന്വേഷണത്തിന് പ്രത്യേകസംഘം; വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം

ജസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തിന് രൂപം നല്‍കി - ജസ്‌നയെ കുറിച്ച് വിവരം നല്‍കുന്നവരുടെ പാരിതോഷികം അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തി 
ജസ്‌നയുടെ തിരോധാനം: അന്വേഷണത്തിന് പ്രത്യേകസംഘം; വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം
Updated on
1 min read

തിരുവനന്തപുരം: ജസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തിന് രൂപം നല്‍കി. പതിനഞ്ചംഗ സംഘമാണ് ഇനി അന്വേഷിക്കുക. ജസ്‌നയെ കുറിച്ച് വിവരം നല്‍കുന്നവരുടെ പാരിതോഷികം അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്താനും ഡിജിപി നിര്‍ദേശം നല്‍കി

കാണാതായിട്ട് മാസങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി ജസ്‌നയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും വഴിമുട്ടിയ സാഹചര്യത്തിലാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുടുംബം മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കി. 

കാഞ്ഞിരപ്പിള്ളി എസ് ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് 66 ദിവസം പിന്നിട്ടു. പൊലീസ് നടത്തി അന്വേഷണത്തില്‍ ഇതുവരെ ജസ്‌നയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ജസ്‌നയെ കാണാതായ മാര്‍ച്ച് 22ന് എരുമേലി പൊലീസിലും തൊട്ടടുത്ത ദിവസം വെച്ചൂച്ചിറ സ്‌റ്റേഷനിലും ജസ്‌നയുടെ പിതാവ് പരാതി നല്‍കി. നാലാം ദിവസം മാത്രമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം വഴിമുട്ടിയതോടെ പ്രത്യേക അന്വേഷണ സംഘമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. 

സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമായതോടെ 47ാം ദിവസമാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാഴ്ച കെട്ടുകഥകള്‍ക്ക് പിന്നാലെ ബംഗ്ലൂരുവില്‍ അലഞ്ഞതല്ലാതെ ഫലമുണ്ടായില്ല. ഇതോടെയാണ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘം വേണമെന്ന് ആവശ്യം കുടുംബം ഉന്നയിക്കുന്നത്. 

 ആദ്യഘട്ടത്തില്‍ പൊലീസിനുണ്ടായ വീഴ്ചയാണ് അന്വേഷണം സങ്കീര്‍ണമാക്കിയത്. വീട്ടുകാരെ മാറി മാറി ചോദ്യം ചെയ്ത് പൊലീസ് അന്വേഷണം വഴിപാടാക്കി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ തന്നെയാണ് പുതിയ അന്വേഷണ സംഘത്തിലും ഉള്‍പ്പെടുത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com