ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഡല്‍ഹിയില്‍ കാന്‍സര്‍ ആശുപത്രി പൂട്ടി

ഡോക്ടര്‍ വിദേശ യാത്ര നടത്തുകയോ, കോവിഡ്  രോഗിയെ പരിചരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം
ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഡല്‍ഹിയില്‍ കാന്‍സര്‍ ആശുപത്രി പൂട്ടി
Updated on
1 min read

ന്യൂഡല്‍ഹി:  സര്‍ക്കാര്‍ കാന്‍സര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി താല്‍ക്കാലികമായി അടച്ചു. ഈസ്റ്റ് ഡല്‍ഹിയിലെ ഡല്‍ഹി സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒപി പ്രവര്‍ത്തനമടക്കം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

യുകെയില്‍ നിന്ന് അടുത്തിടെ  തിരിച്ചെത്തിയ ഇദ്ദേഹത്തിന്റെ സഹോദരനെയും സഹോദരന്റെ ഭാര്യയേയും ഡോക്ടര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍  അവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമില്ല. ഡോക്ടര്‍ വിദേശ യാത്ര നടത്തുകയോ, കോവിഡ്  രോഗിയെ പരിചരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോട അടിയന്തര ചികിത്സ മാത്രമുള്ളവര്‍ ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അണുനശീകരണവും നടത്തുകയാണ്. അതേസമയം ആശുപത്രിയിലുള്ള രോഗികളെയോ മറ്റോ മാറ്റിയിട്ടുമില്ല. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ഡല്‍ഹിയിലെ പ്രത്യേക കോവിഡ് കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും മറ്റൊരാശുപത്രിയിലും നിരീക്ഷണത്തിലുണ്ട്.

ഡല്‍ഹിയില്‍ മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരായ ദമ്പതിമാരും ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറും ഉള്‍പ്പെടും. മനോജ്പുരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്ന 49 വയസ്സുള്ള ഡോക്ടര്‍ക്ക് മാര്‍ച്ച് 21 ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 25 ന് ബാബര്‍പുരില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും 17 വയസ്സുള്ള മകള്‍ക്കും  രോഗം സ്ഥിരീകരിച്ചു. 

ഡോക്ടര്‍ ദമ്പതിമാരുടെ അടുത്ത് ചികിത്സയ്‌ക്കെത്തിയവരും ഇവരുമായി ബന്ധപ്പെട്ടവരേയും കണ്ട് പിടിക്കാനുള്ള നടപടികള്‍ ദ്രുതഗതയില്‍ നടക്കുകയാണ്. ഇവരുടെ അടുത്ത് ചികിത്സയ്‌ക്കെത്തിയ എല്ലാവരോടും നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കാനും ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെടാനും  നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ജനതാ മസ്ദൂര്‍ കോളനിക്കടുത്ത ക്ലിനിക്കിലെ മറ്റൊരു ഡോക്ടര്‍ക്ക്  കൂടി കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 12 നും 20 നും ഇടയ്ക്ക് ക്ലിനിക്ക് സന്ദര്‍ശിച്ച എല്ലാവരോടും രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനില്‍ പോവാനും നിര്‍ദേശിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com