

കണ്ണൂര്‍: കേരളത്തിലെ ജയിലുകളിലുള്ള തടവുകാരുടെ ഫോൺ വിളികളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ജയില്‍ മേധാവി ഋഷിരാജ് സിങ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തുടര്‍ച്ചയായി ഫോണ്‍ പിടികൂടിയതിന് പിന്നാലെയാണ് ഋഷിരാജ് സിങ് കത്തയച്ചത്.
തടവുകാര്‍ ആരെയൊക്കെയാണ് വിളിക്കുന്നതെന്ന് കണ്ടെത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതര്‍ പിടിച്ചെടുത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ആരെയൊക്കെയാണ് വിളിച്ചതെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം. അന്വേഷണത്തില്‍ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടിസുനി അടക്കമുള്ളവരുടെ ഫോണ്‍ വിളി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്തിനെപ്പറ്റി ഖത്തര്‍ പോലീസിന് വിവരം നല്‍കിയതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ കൊടിസുനി ഭീഷണിപ്പെടുത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് ജയിലില്‍ നിന്നുള്ള ഫോണ്‍ വിളികളെപ്പറ്റി അന്വേഷണം വേണമെന്ന ജയില്‍ ഡിജിപിയുടെ ആവശ്യം.
ജൂൺ 30 വരെ ദിവസവും ജയിലില്‍ പരിശോധന നടത്താനാണ് ജയിൽ ഋഷിരാജ് സിങ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ ജയില്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴ് മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates