തൃപ്തി  ദേശായിയെ എന്നല്ല ഒരൊറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് എകെ ബാലന്‍

സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല
തൃപ്തി  ദേശായിയെ എന്നല്ല ഒരൊറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് എകെ ബാലന്‍
Updated on
1 min read

തിരുവനന്തപുരം: തൃപ്തി ദേശായിയെ എന്നല്ല ഒരൊരറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് മന്ത്രി എകെ ബാലന്‍.കേരളത്തിലുള്ള ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും ഭക്തര്‍ക്ക് ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

തൃപ്തി ദേശായിയും സംഘവും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന അന്വേഷിക്കുമെന്നും ബാലന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ നടന്ന ആക്രമം മനുഷ്യാവാകാശലംഘനം. ബിന്ദു തന്നെ വന്ന് കണ്ടിട്ടില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം സര്‍ക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 'ബിജെപിക്കും ആര്‍എസ്എസ്സിനും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പുണെയില്‍ നിന്നും ശബരിമലയ്ക്ക് തിരിക്കുന്നു എന്ന് പറഞ്ഞ് പുറപ്പെടുക. വെളുപ്പിനെ അഞ്ചു മണിക്ക് നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തില്‍ എത്തിച്ചേരുക. കേരളത്തിലെ ഒരു മാധ്യമം മാത്രം വിവരമറിയുക. അവര്‍ ലൈവായി ബൈറ്റ് നല്‍കുക.  അതിനു ശേഷം തങ്ങള്‍ കോട്ടയം വഴി ശബരിമലയ്ക്ക് പുറപ്പെടുന്നു എന്ന് പറഞ്ഞ് യാത്ര തുടരുന്നു.പക്ഷെ അവരെത്തിയത് കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നിലാണ്. അവിടെ മുളകു പൊടിയുമായി ഒരാള്‍ നില്‍ക്കുന്നു. മുളകുപൊടി സ്‌പ്രേ മാധ്യമങ്ങളില്‍ ലൈവായി വരുന്നു. എല്ലാം ജനങ്ങളുടെ മുന്നിലെത്തുന്നു, ഇതിനു പിന്നില്‍ തിരക്കഥയും അജണ്ടയും പ്രത്യേക സംവിധാനവുമുണ്ടെന്ന് തന്നെ ഞാന്‍ കരുതുന്നുവെന്ന് കടകംപള്ളി പറഞ്ഞു.

രാവിലെ അഞ്ചു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്നവര്‍ കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നുവെന്നാണ് ആദ്യം മാധ്യമങ്ങളിലൂടെ പറഞ്ഞതും ജനങ്ങലെല്ലാം അറിഞ്ഞതും. എന്നാല്‍ അവര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് പോയപ്പോള്‍ ഇത് നേരത്തെ അറിയാമായിരുന്ന സംഘം അവിടെ നില്‍ക്കുകയാണ്. അങ്ങനെ കാത്തു നില്‍ക്കുന്ന ആളുടെ കൈവശം മുളകു പൊടിയുണ്ട്. വളരെ നന്നായി പോകുന്ന തീര്‍ഥാടന കാലത്തെ സംഘര്‍ഷഭരിതമാക്കാനും ആക്ഷേപിക്കാനുമുള്ള പുറപ്പാടാണ് ഇതിനു പിന്നില്‍ നടക്കുന്നത്.

സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. 2018ലെ വിധി അംഗീകരിച്ച് നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കിയ സര്‍ക്കാരാണ് ഇത്. എന്നാല്‍ 2019ലെ വിധിയില്‍ അവ്യക്തതകളുണ്ടെന്നത് നിയമജ്ഞരുടെ തന്നെ അഭിപ്രായമാണ്. അവ്യക്തത മാറുക എന്നത് പ്രധാനമാണ്. ഇപ്പോള്‍ നമ്മള്‍ മറന്ന രാമനമജാപം പുനരാരംഭിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ട് എന്ന വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. 2015 - 16ലെ തീര്‍ഥാടന കാലത്തെ വെല്ലുന്ന തരത്തിലുള്ള തീര്‍ഥാടന പ്രവാഹമാണ് ഈ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഈ ഘട്ടത്തില്‍ അസ്വസ്ഥത സമൂഹത്തില്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ഗൂഢാലോചനയാണ് നടക്കുന്നത്', കടകംപള്ളി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com