കോട്ടയം: വീട്ടിനുള്ളിൽ തൊട്ടിലിൽ കിടന്നിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീ കുഞ്ഞിന്റെ അമ്മ എത്തിയതോടെ ഓടി രക്ഷപ്പെട്ടു. കെഎസ് പുരം അലരി കുന്നശ്ശേരിൽ ഷിബു– നിമ്മി ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പൊലീസും നാട്ടുകാരും മണിക്കൂറുകളോളം ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വീട്ടിലെ ഹാളിലുള്ള തൊട്ടിലിൽ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം പുറത്തു തുണി കഴുകുകയായിരുന്നു നിമ്മി. ഷിബു പള്ളിയിൽ പോയതായിരുന്നു. വീടിന്റെ തുറന്നു കിടന്ന മുൻവശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടി സ്ത്രീ തൊട്ടിലിന് അരികിൽ എത്തി. പുറത്തുണ്ടായിരുന്ന നിമ്മി തൊട്ടിലിന് അരികെ നാടോടി സ്ത്രീ നിൽക്കുന്നതു കണ്ടു. നിമ്മി ബഹളം വച്ചതോടെ ഇവർ പുറത്തേക്ക് ഓടി. പൂവക്കോട് റോഡിൽ നിന്നാണ് ഇവർ തോളിൽ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു.
ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കിൽ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നുവെന്ന് നിമ്മി പറഞ്ഞു. ഭർത്താവ് ഷിബുവും മൂത്ത കുഞ്ഞും അമ്മയും പള്ളിയിൽ പോയി. അപ്പച്ചൻ തിണ്ണയിലിരിക്കുന്നതിനാൽ കുഞ്ഞിനെ ഹാളിലെ തൊട്ടിലിൽ കിടത്തി ഞാൻ പുറത്തു തുണി കഴുകുകയായിരുന്നു. ഇതിനിടയിൽ അപ്പച്ചൻ കിടക്കാൻ മുറിക്കുള്ളിലേക്കു പോയി.
മുൻവശത്തെ വാതിൽ അടച്ചിരുന്നില്ല. ജനൽ തുറന്നിട്ടിരിക്കുകയായിരുന്നു. ഇതിലൂടെ ഞാൻ കുഞ്ഞിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു നോക്കിയപ്പോഴാണ് ഒരു സ്ത്രീ ഹാളിൽ കുഞ്ഞിന്റെ തൊട്ടിലിന് അരികിൽ നിൽക്കുന്നതു കണ്ടത്. ഇവരെ കണ്ടതോടെ ഞാൻ അലറിവിളിച്ചു മുൻവശത്തെ വാതിലിനരികിലേക്ക് ഓടിയെത്തി.
ഈ സമയം മുറിയിൽ നിന്ന് സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഞാനും ഓടി. അവർ പാടത്തേക്ക് എടുത്തുചാടി ഓടുകയായിരുന്നു. ഉടൻ തന്നെ ഞാൻ കുഞ്ഞിന്റെ അരികിലെത്തി. നല്ല ഉയരമുള്ള സ്ത്രീയാണു വീടിനുള്ളിൽ കടന്നത്. കൈയിൽ സഞ്ചി ഉണ്ടായിരുന്നു. മൂക്കുകുത്തി ധരിച്ചിട്ടുണ്ട്. ഇത്തരം വാർത്തകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും സ്വയം അനുഭവിച്ചപ്പോൾ പേടിച്ചു പോയെന്ന് നിമ്മി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates