നൂറ്റാണ്ടിന്റെ ആകാശ വിസ്മയം ; വലയ സൂര്യ​​​ഗ്രഹണം തുടങ്ങി

വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാവും
നൂറ്റാണ്ടിന്റെ ആകാശ വിസ്മയം ; വലയ സൂര്യ​​​ഗ്രഹണം തുടങ്ങി
Updated on
1 min read

തിരുവനന്തപുരം : കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം ആരംഭിച്ചു. രാവിലെ എട്ടു മണി മുതല്‍ 11 മണി വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യന്‍ ഉപഭൂഖണ്ഡ‍ത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമായത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വടക്കൻ മേഖലകളിൽ ഗ്രഹണം കൂടുതൽ വ്യക്തമായിത്തുടങ്ങി. വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാവും. നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ട്.

ഗ്രഹണം പാരമ്യത്തിലെത്തുന്നത് 9.26 മുതൽ 9.30 വരെയാണ്. രാവിലെ 8.06 മുതൽ 11.15 വരെ ഗ്രഹണം നീളും. വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ നാദാപുരം, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും ഗ്രഹണം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന്‍ ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല നട അടച്ചു.

സൗദി അറേബ്യ മുതല്‍ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് 26-ലെ ഗ്രഹണം കാണാന്‍ കഴിയുക. കേരളത്തില്‍ കാസര്‍കോട്, വയനാട് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം കാണാം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായേ കാണാന്‍ സാധിക്കൂ. ഗ്രഹണം കൂടുതല്‍ ദൃശ്യമാകുന്ന വയനാടും കാസര്‍കോടുമെല്ലാം വിപുലമായ ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം. സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com