പണം നല്‍കാന്‍ ആളായി; ബിനോയ് കേസ് ഒത്തുതീര്‍പ്പിലേക്ക്

യാത്രാവിലക്കിനു കാരണമായ കേസിലെ തുകയായ 1.75 കോടി രൂപ ഉടന്‍ നല്‍കും. കാസര്‍കോട് സ്വദേശിയായ വ്യവസായിയുടെ സഹായത്തോടെയാണ് കേസ് ഒത്തുതീര്‍പ്പിന് കളമൊരുങ്ങിയത്
പണം നല്‍കാന്‍ ആളായി; ബിനോയ് കേസ് ഒത്തുതീര്‍പ്പിലേക്ക്
Updated on
1 min read

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്. യാത്രാവിലക്കിനു കാരണമായ കേസിലെ തുകയായ 1.72 കോടി രൂപ ഉടന്‍ നല്‍കും. കാസര്‍കോട് സ്വദേശിയായ വ്യവസായിയുടെ സഹായത്തോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മര്‍സൂഖിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. അതേസമയം, ബിനോയ്‌ക്കെതിരെ രണ്ടു കേസുകള്‍ കൂടി ഫയല്‍ ചെയ്യാന്‍ നീക്കം നടക്കുന്നതായും ചില സൂചനകള്‍ ഉണ്ട്.

കുറച്ചുദിവസങ്ങളായി ബിനോയ്‌ക്കെതിരായ യാത്രാവിലക്കു നീക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയായിരുന്നു. ദുബായിലും സംസ്ഥാനത്തും ഇതിനായുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടത്തിയിരുന്നു. നിലവില്‍ ദുബായിലുള്ള ബിനോയിക്കു കഴിഞ്ഞ ദിവസം യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പത്തുലക്ഷം ദിര്‍ഹത്തിന്റെ ചെക്കു കേസുമായി ബന്ധപ്പെട്ടാണു യാത്രാവിലക്ക്.

ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ ഒരുനടപടിയും ഉണ്ടാകില്ലെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു പിതാവ് കോടിയേരി ബാലകൃഷ്ണനും സിപിഎം നേതൃത്വവും. എന്നാല്‍ സിവില്‍ കേസില്‍ യാത്രാവിലക്കു വന്നതോടെ ഇത് അസ്ഥാനത്തായി. കേസുകള്‍ ഇല്ല എന്ന് തെളിയിക്കാന്‍ നടത്തിയ ശ്രമത്തിനും ഇതു തിരിച്ചടിയായി. ദുബായില്‍ നടന്ന സംഭവമായതിനാല്‍ പരാതിക്കാരനായ അറബി ദുബായില്‍ പോയി പരാതി നല്‍കട്ടെ എന്നും കോടിയേരി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിലക്കു വന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമം ശക്തമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com