

കൊല്ലം: പത്തനാപുരത്ത് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ തമിഴ്നാട് സ്വദേശിയെ കനാലിൽ നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടികൂടി. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുനല്‍വേവി സ്വദേശി തങ്കമാണ് കടന്നുകളഞ്ഞത്. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കനാലിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.
ടൗണിലെ ജനതാ ജംക്‌ഷൻ എംവിഎം ആശുപത്രിയിലെ ഐസലേഷനിൽ കഴിഞ്ഞ തങ്കം ആരോഗ്യ പ്രവർത്തകരുടെ കണ്ണുവെട്ടിച്ചു ബൈക്കുമെടുത്ത് കടക്കുകയായിരുന്നു. വാഴപ്പാറയിലെ നീർപ്പാലത്തിനു സമീപത്ത് ബൈക്ക് ഉപേക്ഷിച്ചു കാട്ടിലേക്കു മറഞ്ഞു. പൊലീസും നാട്ടുകാരും കാട് മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കെഐപി പ്രധാന കനാലിലൂടെ ഒരാൾ നീന്തുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാരൻ പൊലീസിൽ അറിയിക്കുകയായിരുന്നു.
പത്തനംതിട്ട കലഞ്ഞൂർ പാലമലയിലെ ഭാര്യാവീട്ടിലെത്തി രക്ഷപ്പെടാനായിരുന്നു ശ്രമം. പനി ബാധിച്ചിരുന്നതിനാൽ ആളുകൾക്ക് ഇയാളെ പിടികൂടാൻ ഭയമായിരുന്നു. പിന്നീട് 108 ആംബുലൻസ് വരുത്തി പാടുപെട്ടാണ് വീണ്ടും ഐസലേഷൻ സെന്ററിലെത്തിച്ചത്.
ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമാണു തങ്കം കേരളത്തിലെത്തിയത്. താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച്ച പനി ബാധിച്ച് എത്തിയ ഇദ്ദേഹത്തെ ഐസൊലേഷൻ സെന്ററിലേക്ക് മാറ്റി. തമിഴ്നാട്ടിൽ നിന്നു ബൈക്കിലാണ് കേരളത്തിലേക്ക് എത്തിയതെന്ന് അറിഞ്ഞതിനെത്തുടർന്നാണ് ഐസൊലേഷനിലാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates