തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മുടി മുറിക്കുമെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. എന്നാൽ ആന്റണിയുടെ ശപഥം നടപ്പില്ലെന്ന് പന്ന്യൻ രവീന്ദ്രൻ. സി. കേശവന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് എത്തിയതായിരുന്നു ഇരുവരും.
പന്ന്യനെ കണ്ടതും ആന്റണിയാണ് മുടിയുടെ കാര്യം എടുത്തിട്ടത്. പന്ന്യൻ എംപിയായിരിക്കേ തിരുവനന്തപുരത്ത് സോണിയ പങ്കെടുക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്തപ്പോഴുണ്ടായ സംഭാഷണമാണ് ആന്റണി നർമ രൂപത്തിൽ വീണ്ടും എടുത്തിട്ടത്. പ്രസംഗവേദിയിൽ നിന്ന് മടങ്ങുന്ന പന്ന്യനെ ചൂണ്ടി ഇദേഹത്തിന്റെ മുടി താൻ എന്നെങ്കിലും മുറിക്കുമെന്ന് ആന്റണി പറഞ്ഞു. ഒരുമിച്ച് ഉറങ്ങുകയാണെങ്കിൽ അപ്പോഴെങ്കിലും താൻ അത് ചെയ്യുമെന്നും തമാശയായി ആന്റണി പറഞ്ഞു.
എന്നാൽ പന്ന്യന്റെ പക്ഷം ചേർന്ന സോണിയാഗാന്ധി, ആന്റണി ഇങ്ങനെ പറയുകയേയുള്ളൂവെന്നും ചെയ്യില്ലെന്ന് പറഞ്ഞു. പന്ന്യൻ മുടി മുറിക്കേണ്ട കാര്യമില്ലെന്നും സോണിയ പറഞ്ഞു. ഇക്കാര്യം ഓർമ്മിപ്പിച്ച പന്ന്യൻ, താൻ മുടി വളർത്തുന്നകാര്യം സോണിയാഗാന്ധി വരെ അംഗീകരിച്ചതാണെന്നും ആന്റണിക്ക് മറുപടി നൽകി.
അടിയന്തരാവസ്ഥകാലത്ത് ചെറുപ്പക്കാർ മുടി വളർത്തിയാൽ പൊലീസ് പിടിച്ചുകൊണ്ടുപോയി മുടി മുറിപ്പിക്കുമായിരുന്നു. തന്റെ നാട്ടിലെ പൊലീസിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പന്ന്യൻ രവീന്ദ്രൻ മുടി നീട്ടിവളർത്താൻ തുടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates