പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം കുമിഞ്ഞുകൂടുന്ന സ്വത്ത് ; സര്‍ക്കാരിലേക്ക് വകയിരുത്തണമെന്ന് ഹൈക്കോടതി

പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം കുമിഞ്ഞുകൂടുന്ന സ്വത്ത് ; സര്‍ക്കാരിലേക്ക് വകയിരുത്തണമെന്ന് ഹൈക്കോടതി

ആസ്തി വകകള്‍ സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും
Published on


കൊച്ചി : പള്ളിത്തര്‍ക്കങ്ങള്‍ക്കെല്ലാം അടിസ്ഥാനം കുമിഞ്ഞു കൂടുന്ന ആസ്തി വകകളെന്ന് ഹൈക്കോടതി. പള്ളികളിലെ സ്വത്തു വകകളും കുമിഞ്ഞു കൂടുന്ന ആസ്തികളുമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ആസ്തിവകകള്‍ സര്‍ക്കാരിലേക്ക് വകയിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ജസ്റ്റിസ് പി ഡി രാജന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വാക്കാലുള്ള നിരീക്ഷണം. 

പാലക്കാടെ ഒരു പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. പള്ളികളില്‍ കുമിഞ്ഞുകൂടുന്ന സ്വത്തുവകകളാണ് തര്‍ക്കങ്ങളിലേക്ക് നയിക്കുന്നത്. പള്ളിത്തർക്കങ്ങളെല്ലാം കേസായി മാറുന്നത് ഈ കാരണത്താലാണ്. പള്ളികളിലെ സ്വത്തുക്കളുടെ കണക്കെടുത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ റിസീവറെ നിയമിച്ച് ആസ്തിവകകള്‍ മാറ്റിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. 

ഇത്തരത്തില്‍ ഉത്തരവിറക്കാന്‍ കോടതിക്ക് മടിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മാത്രമല്ല പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിളിച്ചുവരുത്തി കേള്‍ക്കാനും മടിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

എല്ലാ പള്ളികളും സ്മാരകങ്ങളാക്കണം. ഇത് പള്ളികളിലെ പ്രാര്‍ത്ഥനയെയോ വിശ്വാസത്തെയോ ബാധിക്കില്ല. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതില്‍ തടസ്സമുണ്ടാകില്ല. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ അത്തരമൊരു വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com