'പാര്‍ട്ടി ഗ്രാമങ്ങളുടെ ദുരന്തങ്ങളിലൊന്ന്' ; പ്രവാസിയുടെ കുടുംബത്തിന് നിയമസഹായം ലഭ്യമാക്കാന്‍ തയ്യാറെന്ന് ബിജെപി

'പാര്‍ട്ടി ഗ്രാമങ്ങളുടെ ദുരന്തങ്ങളിലൊന്ന്' ; പ്രവാസിയുടെ കുടുംബത്തിന് നിയമസഹായം ലഭ്യമാക്കാന്‍ തയ്യാറെന്ന് ബിജെപി

കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി
Published on

കോഴിക്കോട് : കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി. ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തിന് നിയമസഹായം ലഭ്യമാക്കാന്‍ പാര്‍ട്ടി ഒരുക്കമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പാര്‍ട്ടി ഗ്രാമങ്ങളുടെ ദുരന്തങ്ങളിലൊന്നാണ് ആന്തൂരില്‍ ഉണ്ടായത്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കണമെന്നും പി എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. 

ബിനോയി കോടിയേരിക്കെതിരായ ലൈംഗികപീഡന പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്നും ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. വ്യവസായ സംരംഭത്തിന് അമുനതി നല്‍കാതെ ആന്തൂര്‍ ഗരസഭ കളിപ്പിക്കുന്നതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. 

സംഭവത്തില്‍ രേഖകള്‍ പരിശോധിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നാല് നഗരസഭ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥരെ മാത്രമല്ല, നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെയും നടപടി വേണമെന്നാണ് സാജന്റെ കുടുംബത്തിന്റെ ആവശ്യം.  

നഗരസഭ ഉദ്യോഗസ്ഥര്‍ക്കൊപ്പം അധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും സാജന്റെ കുടുംബം ഉടന്‍ പരാതി നല്‍കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയാണ് നഗരസഭ അധ്യക്ഷ പി കെ ശ്യാമള. താന്‍ ഈ കസേരയില്‍ ഇരിക്കുമ്പോള്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ലെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞുവെന്ന് സാജന്റെ ഭാര്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com