പാലാരിവട്ടം മേല്‍പ്പാലം; ടിഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഇന്ന് 

പാലാരിവട്ടം മേല്‍പ്പാലം; ടിഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഇന്ന് 

സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ മന്ത്രി ഇറക്കിയ ഉത്തരവില്‍ ഒപ്പുവെക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ടിഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.
Published on

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാല് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.
 
സൂരജിനൊപ്പം കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എംടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നിപോള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളും ഇന്ന് പരിഗണിക്കും. 

സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ മന്ത്രി ഇറക്കിയ ഉത്തരവില്‍ ഒപ്പുവെക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ടിഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് വിജിലന്‍സ് നിലപാട്. അഴിമതിയില്‍ ടിഒ സൂരജിന്റ പങ്ക് കൂടുതല്‍ വ്യക്തമാക്കി വിജിലന്‍സ് പുതുക്കിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കും. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം തുടരുകയാണെന്നും വിജിലന്‍സ് ഇന്ന് കോടതിയെ അറിയിക്കും. 

പാലാരിവട്ടം മേല്‍പാലം അപകടത്തിലായതിനെ തുടര്‍ന്ന് മന്ത്രി ജി സുധാകരന്‍ മേയ് 3ന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പൊതുമരാമത്ത് മന്ത്രിയുടെ സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016ലാണു പാലാരിവട്ടം പാലം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com