പാലിയേക്കരയിൽ പിരിച്ചത് 801.6 കോടി; ടോൾ അനധികൃതമെന്ന് ഹർജി; നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോൾ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാല് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, ദേശീയപാത അതോറിറ്റി, ടോൾ പിരിവ് നടത്തുന്ന കമ്പനി എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ദേശീയപാത നിർമാണത്തിനു ചെലവായ തുകയിൽ കൂടുതൽ ഇതിനകം കമ്പനി പിരിച്ചെന്നു കാണിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദേശീയപാതയുടെ നിർമാണത്തിന് 721.17 കോടി രൂപ മാത്രമാണ് ചെലവിട്ടത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിക്കുന്നത്. ജൂൺ 2020 വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
വരവു ചെലവു കണക്കുകളുടെ വിവരാവകാശ രേഖകൾ ഉൾപ്പെടെ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കരാർ പ്രകാരം, നിർമാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ഹർജി ഹൈക്കോടതിയിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

