പാല്‍ വേണം, പച്ചക്കറി വേണം; വീട്ടുസാധനങ്ങള്‍ക്കായുള്ള വിളിയില്‍ പൊറുതി മുട്ടി പൊലീസ്; കടയില്‍ പോവാമെന്നു വിശദീകരണം

പാല്‍ വേണം, പച്ചക്കറി വേണം; വീട്ടുസാധനങ്ങള്‍ക്കായുള്ള വിളിയില്‍ പൊറുതി മുട്ടി പൊലീസ്; കടയില്‍ പോവാമെന്നു വിശദീകരണം

അത്യാവശ്യ സാധനങ്ങള്‍ തൊട്ടടുത്ത കടയില്‍നിന്നു വാങ്ങാമെന്ന് പൊലീസ്
Published on

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തില്‍ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തില്‍ വലഞ്ഞ് പൊലീസ്. പാലും പച്ചക്കറികളും ഉള്‍പ്പെടെ വീട്ടുസാധനങ്ങള്‍ക്കായുള്ള ജനങ്ങളുടെ ഫോണ്‍ കോളില്‍ പൊറുതി മുട്ടിയതോടെ അത്യാവശ്യ സാധനങ്ങള്‍ തൊട്ടടുത്ത കടയില്‍നിന്നു വാങ്ങാമെന്ന് പൊലീസ് വിശദീകരണക്കുറിപ്പിറക്കി. ഒറ്റരാത്രികൊണ്ട് ഓണ്‍ലൈന്‍ സപ്ലൈ ചെയിന്‍ ആയി മാറാന്‍ പൊലീസിനാവില്ലെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അവശ്യവസ്തുക്കള്‍ക്കായി പൊലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാമെന്നാണ് അറിയിച്ചതെന്ന് വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ളവ പൊലീസ് വീട്ടില്‍ എത്തിക്കും. എന്നാല്‍ ഇതു ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പൊലീസിന്റെ എല്ലാ നമ്പറുകളിലും വീട്ടിലേക്കുള്ള സാധനങ്ങള്‍ക്കായുള്ള വിളിയാണ് വന്നുകൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ നടപ്പിലാക്കുക എന്ന ഭാരിച്ച ഉത്തരവാിദത്വമുള്ള ജോലിയാണ് പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വം. അതുകെണ്ട് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

സമീപവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു വേണ്ടിയാണ് പലചരക്കു കടകള്‍ തുറന്നുവയ്ക്കാമെന്ന് നിര്‍ദേശിച്ചത്. അടുത്തുള്ള കടകളില്‍ പോയി ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാവുന്നതാണ്. യാത്രയുടെ ലക്ഷ്യം വ്യക്താക്കുന്ന സത്യവാങ്മൂലം അവര്‍ കയ്യില്‍ കരുതണം.

സ്ഥിരമായി ഭക്ഷണം നല്‍കുന്നവര്‍ക്കു തുടര്‍ന്നും ഭക്ഷണ വിതരണം നടത്താന്‍ ഓണ്‍ലൈന്‍ വിതരണക്കാരെ അനുവദിച്ചിട്ടുണ്ട്. ഒറ്റയ്ക്കു താമസിക്കുന്ന വയോധികര്‍ക്കു ഭക്ഷണം നല്‍കുന്നതിന് ഇതില്‍ ഇളവ് അനുവദിക്കും. വിതരണക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

മരുന്നുകള്‍ അടുത്തുള്ള കടയില്‍ നിന്നു വാങ്ങാം. അടുത്തുള്ള കടകളില്‍നിന്നു കിട്ടാത്ത മരുന്നുകളോ മെഡിക്കല്‍ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ അത് എത്തിക്കാന്‍ പൊലീസ് സംവിധാനം ഒരുക്കും. ഇതിനായി 94979 00999 എന്ന നമ്പറില്‍ മാത്രം വിളിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com