തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തു കേസിലെ ഒന്നാം പ്രതിയും പിഎസ്‌സി സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ആർ ശിവരഞ്ജിത്തിന് കേരള സർവകലാശാലയുടെ എംഎ ഫിലോസഫി ആദ്യ സെമസ്റ്റർ പരീക്ഷയിൽ തോൽവി. രണ്ട് തവണ എഴുതിയിട്ടും ശിവരഞ്ജിത്ത് ജയിച്ചില്ല. പൊലീസ് റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനായ രണ്ടാം പ്രതി എഎൻ നസീമിനും എംഎ ഫിലോസഫി ആദ്യ സെമസ്റ്ററിൽ രണ്ട് ശ്രമം നടത്തിയിട്ടും തോൽവിയായിരുന്നു.
കഴിഞ്ഞ വർഷം മെയിൽ നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ശിവരഞ്ജിത്തിനു ലോജിക് എഴുത്തു പരീക്ഷയ്ക്കു ലഭിച്ചതു പൂജ്യം മാർക്ക്. ഇന്റേണൽ കൂടി ചേർത്തപ്പോൾ നൂറിൽ ആറ് മാർക്കായി. ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി നാല്, വെസ്റ്റേൺ ഫിലോസഫി ഏൻഷ്യന്റ് മിഡീവിയൽ ആൻഡ് മോഡേൺ 6.5, മോറൽ ഫിലോസഫി 39 എന്നിങ്ങനെയായിരുന്നു മറ്റു പേപ്പറുകളുടെ മാർക്ക്. ജനുവരിയിൽ ഒന്നാം സെമസ്റ്റർ വീണ്ടും എഴുതിയപ്പോൾ ഈ വിഷയങ്ങൾക്ക് മാർക്ക് യഥാക്രമം 12, 3.5, 46.5 എന്നിങ്ങനെയായി. ലോജിക്കിന് 13 മാർക്കും കിട്ടി. ഒരു പേപ്പർ ജയിക്കാൻ ഇന്റേണൽ ഉൾപ്പെടെ 100 ൽ 50 വേണം.
ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഫിലോസഫിക്കൽ കൗൺസലിങ് ഇന്ത്യൻ ആൻഡ് വെസ്റ്റേൺ പേപ്പറിന് 15 മാർക്ക് ഇന്റേണൽ ലഭിച്ചതിനാൽ 52 മാർക്ക് നേടി. അതേസമയം കാന്റ് ആൻഡ് ഹെഗൽ പേപ്പറിന് ഇന്റേണലിനു 15 മാർക്ക് ലഭിച്ചിട്ടും 35.5 മാർക്കേ നേടാനായുള്ളൂ. അധ്യാപകരാണ് ഇന്റേണൽ മാർക്ക് നൽകുന്നത്.
പിഎസ് സി റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനും കുത്തു കേസ് രണ്ടാം പ്രതിയുമായ നസീം വീണ്ടും അഡ്മിഷൻ നേടി എംഎ ഫിലോസഫിക്കു പഠിക്കുകയാണ്. 2017 ഫെബ്രുവരിയിൽ ഇയാൾ ഒന്നാം സെമസ്റ്റർ പരീക്ഷയെഴുതിയപ്പോൾ ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി 41, വെസ്റ്റേൺ ഫിലോസഫി ഏൻഷ്യന്റ് ആൻഡ് മിഡീവിയൽ 45, ലോജിക് 53, മോറൽ ഫിലോസഫി 18 എന്നിങ്ങനെയായിരുന്നു മാർക്ക്. ലോജിക്കിന് പത്ത് മാർക്കാണ് ഇന്റേണലായി ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates