പിണറായിക്ക് എളമരം കരീമിനെ വിശ്വാസമില്ല; സമ്പത്തിന്റെ നിയമനത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍

പിണറായിക്ക് എളമരം കരീമിനെ വിശ്വാസമില്ല; സമ്പത്തിന്റെ നിയമനത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍

സമ്പത്ത് പങ്കെടുക്കുന്ന പരിപാടികള്‍ യുഡിഎഫ് എംപിമാര്‍ ബഹിഷ്‌കരിക്കുമെന്ന് മുരളീധരന്‍ 
Published on

തിരുവനന്തരപുരം: മുന്‍ എംപി എ സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. മുഖ്യമന്ത്രിക്ക് തെരഞ്ഞടുക്കപ്പെട്ട് പത്തൊന്‍പത് എംപിമാരെ വിശ്വാസമില്ല. കൂടാതെ രാജ്യസഭയിലെ സിപിഎം പ്രതിനിധിയായ എളമരം കരീമിനെയും വിശ്വാസമില്ലാത്തതിനാലാണ് സമ്പത്തിനെ നിയമിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികള്‍ യുഡിഎഫ് എംപിമാര്‍ ബഹിഷ്‌കരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിവില്‍ സര്‍വീസില്‍ ശ്രീരാമിനെ പോലുള്ളവര്‍ ഉണ്ടാകുന്നത് നാടിന്നപമാനമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ശ്രീരാമിനെ രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു. അങ്ങനെ സഹായിച്ചവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു. 

കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ നിയമിച്ചതില്‍ യുഡിഎഫ് നേരത്തെ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു.  സമ്പത്തിന്റെ നിയമനത്തില്‍ യുഡിഎഫിനു യോജിപ്പില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഇത് കേരളത്തിലെ എംപിമാരെ അവഹേളിക്കലാണ്. സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷത്തിന് ശേഷം എന്തിനാണ് ഇത്തരമൊരു നിയമനമെന്നും ബെന്നി ബെഹന്നാന്‍ ചോദിച്ചു. സര്‍ക്കാര്‍ ഇതുവരെ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സമ്പത്തുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റില്‍ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളുടെ പകര്‍പ്പ് പോലും എംപിമാര്‍ക്ക് തന്നിട്ടില്ല. ഇങ്ങനെ ഉള്ളപ്പോള്‍ ദില്ലിയിലെ പുതിയ സര്‍ക്കാര്‍ പ്രതിനിധിയുമായി എങ്ങനെയാണു പ്രവര്‍ത്തിക്കുകയെന്നും ബെന്നി ബെഹന്നാന്‍ ചോദിച്ചു.

ഈ മാസം ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ നിയമിച്ചത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com