

തിരുവനന്തപുരം: രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയിൽ കോവിഡ് സൂപ്പർ സ്പ്രെഡ് ആണെന്ന് വിലയിരുത്തൽ . ഒരാളിൽ നിന്ന് കൂടുതൽ ആളുകളിലേക്ക് രോഗ ബാധ ഉണ്ടായ സാഹചര്യത്തെയാണ് സൂപ്പർ സ്പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഈ മേഖലയിൽ നിലനിൽക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
പൂന്തുറയിൽ സൂപ്പർ സ്പ്രെഡുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. മറ്റന്നാൾ വീടുകളിലടക്കം അണുനശീകരണം നടത്തും. കടലിലും നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ തമിഴ്നാട് ഭാഗത്തേക്ക് പോകാൻ അനുവദിക്കില്ല. തിരുവനന്തപുരം ജില്ലയിൽ കോവിഡ് പരിശോധന തീവ്രമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് കോവിഡ് പടർന്ന് പിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റർ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ . അതിവേഗം രോഗം പടർന്ന് പിടിക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക് രോഗ ബാധ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്ത് സമ്പർക്കം വഴി കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയായി മാറുകയാണ്. ഇന്ന് മാത്രം 90 പേർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതിൽ തന്നെ തിരുവനന്തപുരത്തെ അവസ്ഥ വളരെ അധികം ഗൗരവമുള്ളതും ആശങ്കാജനകമാണെന്നും വിലയിരുത്തലുകളുണ്ട്. തിരുവനന്തപുരത്ത് മാത്രം 60പേർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates