മലപ്പുറം: പെണ്‍വേഷം കെട്ടി വിവാഹവീട്ടില്‍ യുവതികള്‍ക്കിടയില്‍ ചുറ്റിത്തിരിഞ്ഞു നടന്ന യുവാവിനെ വീട്ടുകാർ കൈകാര്യം ചെയ്തു. മണ്ണാര്‍ക്കാട് എടത്താനാട്ടുകര സ്വദേശിയായ യുവാവാണ് ചുരിദാറിനു മീതെ മഫ്തയണിഞ്ഞ് സ്ത്രീകള്‍ക്കിടയിലൂടെ തിരക്കി നടന്നത്. സംശയം തോന്നിയ യുവതിയാണ് ബന്ധുക്കളെ വിവരമറിയിച്ചത്. കല്ല്യാണവീട്ടിലെ സ്ത്രീകള്‍ പരിശോധന നടത്തിയതോടെ മഫ്തക്കുള്ളില്‍ പുരുഷനാണന്ന് തെളിഞ്ഞു.
തുടർന്ന് കല്യാണവീട്ടിലെത്തിയവർ വളഞ്ഞിട്ട് മർദിച്ചു. ഇവർ ചോദിച്ചപ്പോൾ പെണ്‍വേഷം കെട്ടി വെറുതെ വന്നുവെന്നായിരുന്നു മറുപടി. ചോദ്യം ചെയ്യലിനിടെ വിവാഹം നടക്കുന്ന പെരിന്തല്‍മണ്ണയിലെ ഹാളിനുള്ളില്‍ വച്ചും റോഡില്‍ വച്ചും യുവാവിനെ പലവട്ടം മര്‍ദിച്ചു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ യുവാവിന്റെ ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.
യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും ഭാര്യയുമായി വേര്‍പിരിഞ്ഞെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വേര്‍പിരിഞ്ഞ ഭാര്യയുടെ വസ്ത്രങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്നു യുവാവിനെ അണിയിച്ച് കല്യാണവീട്ടിലേക്ക് കയറ്റിവിടുകയാണെന്നാണ് ബന്ധുക്കളുടെ വിശദീകരണം. എന്നാൽ ബന്ധുക്കളുടെ വാദം പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates