

ഹോസ്ദുര്‍ഗ്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരന്. പൊലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരന് പറഞ്ഞു. പീതാംബരനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
കേസില്‍ സിപിഎം നേതാവ് പീതാംബരന് അടക്കം ഏഴു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്, സജി ജോര്‍ജ്, ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും 19 വയസുകാരന് അശ്വിനുമാണ് അറസ്റ്റിലായത്.
ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് പീതാംബരനും സുഹൃത്തുക്കളും മാത്രമാണ് എന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. കൊലപാതകം നടന്ന ദിവസം കല്യോട്ട് എത്തിയെന്ന് പറയുന്ന കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള വാഹനം സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചു. ഇത്തരം തെളിവുതള്‍ പൊലീസ് മനപ്പൂര്‍വം ഒഴിവാക്കുകയാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അന്വേഷണ സംഘത്തിന് നല്‍കേണ്ട മൊഴിയെപ്പറ്റി സിപിഎം പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോപണമുണ്ട്. കണ്ണൂർ ജില്ലയിലുൾപ്പടെയുള്ള കൊലപാതക കേസുകളിൽ സിപിഎമ്മിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷമാണ് പ്രതികളെ അന്വേഷണസംഘത്തിന് മുന്നിലെത്തിച്ചത്. പ്രതികളെല്ലാം ഒരേതരത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയതിൽ മുൻ അന്വേഷണസംഘം ബാഹ്യ ഇടപെടലിന്റെ സംശയം പ്രകടിപ്പിച്ചിരുന്നു.
മുഖ്യപ്രതി പീതാംബരന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് പൂർണ പിന്തുണയറിയിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ എംപി ഉൾപ്പടെയുള്ള നേതാക്കൾ നിയമസഹായം സംബന്ധിച്ചും ഉറപ്പ് നൽകിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates