പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ വേണ്ട, ചെരിപ്പിട്ടും പാന്റ് ധരിച്ചും പങ്കെടുക്കാനാവില്ല; ഗുരുവായൂരിലെ മാറ്റത്തിനെതിരെ തന്ത്രി

പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ വേണ്ട, ചെരിപ്പിട്ടും പാന്റ് ധരിച്ചും പങ്കെടുക്കാനാവില്ല; ഗുരുവായൂരിലെ മാറ്റത്തിനെതിരെ തന്ത്രി
പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ വേണ്ട, ചെരിപ്പിട്ടും പാന്റ് ധരിച്ചും പങ്കെടുക്കാനാവില്ല; ഗുരുവായൂരിലെ മാറ്റത്തിനെതിരെ തന്ത്രി
Updated on
1 min read

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കാലങ്ങളായി പിന്‍തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ പരിഗണിക്കാതെ പ്രസാദ ഊട്ടില്‍ മാറ്റം വരുത്തിയ ദേവസ്വം തീരുമാനം പിന്‍വലിക്കണമെന്നു ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കു കത്തു നല്‍കി.  പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ക്കും പങ്കെടുക്കാമെന്നും ചെരിപ്പ്, ഷര്‍ട്ട്, പാന്റ് എന്നിവ ധരിക്കരുതെന്ന ക്ഷേത്ര മര്യാദകള്‍ പാലിക്കേണ്ടതില്ലെന്നും ദേവസ്വം തീരുമാനിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. താന്‍ പങ്കെടുക്കാത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഭരണ സമിതി അംഗം കൂടിയായ തന്ത്രി ചൂണ്ടിക്കാട്ടി.

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തു വിളക്കുവച്ചു ഭഗവാനു നല്‍കുന്നുവെന്ന സങ്കല്‍പത്തില്‍ ഒരിലയില്‍ വിളമ്പിത്തുടങ്ങി  ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചാണു പ്രസാദഊട്ടു നടത്തുന്നത്. ക്ഷേത്രത്തിനകത്ത് എങ്ങനെ നടന്നുവോ അതുപോലെ നടത്താമെന്ന ഉറപ്പിലാണു ഊട്ടു  പുറത്തേക്കു മാറ്റിയത്. ഇതേ നിബന്ധനയിലാണു ചെമ്പൈ സംഗീതോല്‍സവവും ക്ഷേത്രത്തിനു പുറത്തേക്കു മാറ്റിയത്. സംഗീതോത്സവം ഇപ്പോഴും ക്ഷേത്ര മര്യാദകള്‍ പാലിച്ചാണ് നടത്തുന്നത്. ചെരിപ്പിച്ച് ആരും സംഗീതോത്സവ വേദിയില്‍ കടക്കാറില്ല. ക്ഷേത്രാചാരമര്യാദകള്‍ പാലിക്കാതെ പ്രസാദ ഊട്ടു നല്‍കുന്നതിനെതിരെ  ഭക്തരും ഭക്തജനസംഘടനകളും  മനോവ്യഥ അറിയിച്ചതായും തന്ത്രി കത്തില്‍ പറയുന്നു.

അതേസമയം ക്ഷേത്രാചാരവുമായി നേരിട്ടു ബന്ധമില്ലെന്ന രീതിയിലാണ് പ്രസാദ ഊട്ടിനെക്കുറിച്ച് തീരുമാനമെടുത്തതെന്ന് ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ ദാസ് പ്രതികരിച്ചു. 
ആചാരവും ചിട്ടയും ഭക്തരുടെ വികാരവും മാനിക്കാതെ  ഒരു തീരുമാനവും നടപ്പാക്കില്ലെന്നും ക്ഷേത്ര കാര്യങ്ങളില്‍  തന്ത്രിയുടെ നിര്‍ദ്ദേശം പാലിച്ച ശേഷമേ ഏതു തീരുമാനവും നടപ്പാക്കൂ എന്നും മോഹന്‍ദാസ് പറഞ്ഞു. അടുത്ത യോഗത്തില്‍ തന്ത്രിയുമായി ചര്‍ച്ച ചെയ്യും.  ക്ഷേത്ര ചടങ്ങുകള്‍ പാലിച്ചു മാത്രമേ ദേവസ്വം ഭരണ സമിതി തീരുമാനങ്ങള്‍ നടപ്പാക്കൂ എന്നും ചെയര്‍മാന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com