ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ല ; ക്യാന്‍സര്‍ രോഗിയെയും സഹോദരനെയും മർദിച്ചെന്ന് പരാതി

ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ല ; ക്യാന്‍സര്‍ രോഗിയെയും സഹോദരനെയും മർദിച്ചെന്ന് പരാതി

നട്ടെല്ലിനും അരക്കെട്ടിനും ട്യൂമർ ബാധിച്ച ഗോകുലിന്‌ ബസ്‌ യാത്ര പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുള്ളതിനാൽ കാറിലാണ്‌ യാത്ര ചെയ്തിരുന്നത്
Published on

കണ്ണൂർ : ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ക്യാൻസർ രോഗിയെയും സഹോദരനെയും വണ്ടി തടഞ്ഞുനിർത്തി തല്ലിച്ചതച്ചതായി ആരോപണം. തലശേരി ബ്രണ്ണൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ പുളിമ്പറമ്പ് വൈഷ്ണവത്തിൽ ഗോകുൽ കൃഷ്ണ (24), അർജുൻ കൃഷ്ണ (20) എന്നിവർക്കാണ്‌ മർദനമേറ്റത്‌. തളിപ്പറമ്പ് പൂക്കോത്തുനടയിൽ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ  ഇരുവരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നട്ടെല്ലിനും അരക്കെട്ടിനും ട്യൂമർ ബാധിച്ച ഗോകുലിന്‌ ബസ്‌ യാത്ര പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുള്ളതിനാൽ കാറിലാണ്‌ യാത്ര ചെയ്തിരുന്നത്.  ബുധനാഴ്ച വൈകിട്ട് ഗോകുലും അർജുനും കോളേജിൽനിന്ന്‌ വീട്ടിലേക്ക് മടങ്ങുമ്പോൾ വളപട്ടണം പാലത്തിൽ വെച്ചാണ് സംഭവത്തിന്റെ തുടക്കം. തുടർച്ചയായി  ഹോണടിച്ചുവന്ന കെഎൽ 13 എഎം 6001 ഇന്നോവ കാറിന് ഗോകുൽ പലതവണ സൈഡ് കൊടുത്തിട്ടും കടന്നുപോയില്ല. ധർമശാലയിലെത്തിയപ്പോഴാണ്‌ കടന്നുപോയത്‌.

പൂക്കോത്തുനടയിൽ എത്തിയപ്പോൾ ആർഎസ്എസ് - ബിജെപിക്കാരായ ആളുകൾ കാർ തടഞ്ഞ് മർദിക്കുകയായിരുന്നുവെന്ന് ഗോകുലും അർജുനും പറയുന്നു.  ക്യാൻസർരോഗിയാണെന്നും തല്ലരുതെന്നും ഇരുവരും കാലിൽവീണ് കേണിട്ടും മർദനം തുടർന്നതായും ഇവർ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ പി ഗംഗാധരൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് രതീഷ്, തുടങ്ങിയവർ അക്രമത്തിന് നേതൃത്വം നൽകിയെന്നാണ് ഇവർ ആരോപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com