ബിജെപി ഹര്‍ത്താല്‍: അക്രമം നടത്തിയാല്‍ ഉടനടി അറസ്‌റ്റെന്ന് ഡിജിപി 

നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍
ബിജെപി ഹര്‍ത്താല്‍: അക്രമം നടത്തിയാല്‍ ഉടനടി അറസ്‌റ്റെന്ന് ഡിജിപി 
Updated on
1 min read

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി പറഞ്ഞു. ഇതു സംബന്ധിച്ച് ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കാനാണ് നിര്‍ദേശം.

കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുതെന്നും 
സര്‍ക്കാര്‍ ഓഫീസുകളും  കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ക്ക് സുരക്ഷയൊരുക്കണമെന്നും ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ സ്വയം തീകൊളുത്തി ആത്മാഹൂതിശ്രമം നടത്തിയ ആള്‍ മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈകിട്ടു നാലു മണിയോടെയായിരുന്നു അന്ത്യം.ഇന്നു പുലര്‍ച്ചെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം വേണുഗോപാല്‍ സമരപ്പന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

വേണുഗോപാലന്‍ നായര്‍ കടുത്ത ഭക്തനാണെന്നും യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ദുഃഖിതനായിരുന്നെന്നുമാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും ഉത്തരവാദിത്വമെന്നും ബിജെപി നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ മൂന്ന് മുതലാണ് ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷ സമരം തുടങ്ങിയത്. സമരപ്പന്തലില്‍ നിരാഹാരം കിടന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പദ്മനാഭന്‍ നിരാഹാരം തുടങ്ങിയത്. വേണുഗോപാലന്‍നായരുടെ മരണത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സികെ പത്മനാഭന്‍ ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com