'ബെവ്ക്യൂ'വിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും, നാളത്തെ ബുക്കിങ് വൈകീട്ടെന്ന് കമ്പനി

രജിസ്‌ട്രേഷന് ഒടിപി ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇതു പരിഹരിക്കാന്‍ കൂടുതല്‍ ഒടിപി സേവനദാതാക്കളെ നിയോഗിക്കുമെന്ന് അധികൃതര്‍
'ബെവ്ക്യൂ'വിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും, നാളത്തെ ബുക്കിങ് വൈകീട്ടെന്ന് കമ്പനി
Updated on
1 min read

തിരുവനന്തപുരം: മദ്യവില്‍പനയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂവിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ്. രജിസ്‌ട്രേഷന് ഒടിപി ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇതു പരിഹരിക്കാന്‍ കൂടുതല്‍ ഒടിപി സേവനദാതാക്കളെ നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഒരു സേവനദാതാവിനെയാണ് ഒടിപി നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ആപ്പിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കാത്തതുകൊണ്ടാവണം പരാതി ഉയരുന്നത്. 

കൂടുതല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ ലഭ്യമാക്കിയാല്‍ നാലു മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. നാളത്തേക്കുള്ള ബുക്കിങ് ഇന്ന് വൈകീട്ടോടെ ആരംഭിക്കുമെന്നും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു.

ബെവ്‌കോയുടെ വിര്‍ച്വല്‍ ക്യൂ ആപ്പിനെതിരായ പരാതിപ്രളയത്തിനു പിന്നാലെ ബാറുകള്‍ക്കു വെരിഫിക്കേഷനായുള്ള സംവിധാനം സജ്ജമാവാത്തതും മദ്യവില്‍പ്പനയില്‍ ആശയക്കുഴപ്പമുണ്ടാക്കി.രാത്രി പതിനൊന്നോടെ പ്ലേ സ്‌റ്റോറില്‍ എത്തിയ ആപ്പ് രാവിലെ ഹാങ്ങായതോടെ പുതുതായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാതായി. ഡൗണ്‍ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്തവര്‍ക്കാവട്ടെ ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) ലഭിക്കാത്തതിനാല്‍ ബുക്ക് ചെയ്യാനുമായില്ല.

പ്ലേസ്‌റ്റോറില്‍ സേര്‍ച്ച് ചെയ്താല്‍ ഇപ്പോഴും ആപ്പ് ലഭിക്കുന്നില്ല. ഷെയര്‍ ചെയ്യുന്ന ലിങ്ക വഴിയാണ പലരും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്നത്. എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നതിലും പ്രശ്‌നങ്ങളുണ്ട്.

ആശയക്കുഴപ്പത്തിനിടെ രാവിലെ ഒന്‍പതിന് മദ്യവിതരണം തുടങ്ങി. വൈകിട്ട് അഞ്ചുവരെയാണ് വില്‍പ്പന. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് ഇ ടോക്കണ്‍ ലഭിച്ചവര്‍ക്കു മാത്രമേ മദ്യം ലഭിക്കൂ.

എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ 3.30നുള്ള വാര്‍ത്താസമ്മേളനത്തിനുശേഷം പ്ലേസ്‌റ്റോറില്‍ ആപ് വരുമെന്നായിരുന്നു ഇന്നലെ കമ്പനി അധികൃതര്‍ പറഞ്ഞത്. എന്നാല്‍, രാത്രി 10 മണി കഴിഞ്ഞിട്ടും വന്നില്ല. പിന്നീട് ആപ് പ്ലേസ്‌റ്റോറില്‍ വന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചെങ്കിലും പലര്‍ക്കും സേര്‍ച്ചിങ്ങില്‍ ലഭിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com