ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്: രവി പൂജാരി മുഖ്യപ്രതി, കുറ്റപത്രം 

ഭീഷണിപ്പെടുത്തി പണം തട്ടാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടി ലീന മരിയ പോള്‍ നടത്തിയ ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പ് എന്ന് കുറ്റപത്രത്തില്‍  പറയുന്നു
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്: രവി പൂജാരി മുഖ്യപ്രതി, കുറ്റപത്രം 
Updated on
1 min read

കൊച്ചി:  ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതി. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആദ്യ കുറ്റപത്രം തയ്യാറാക്കി. ചൊവ്വാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീഷണിപ്പെടുത്തി പണം തട്ടാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടി ലീന മരിയ പോള്‍ നടത്തിയ ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പ് എന്ന് കുറ്റപത്രത്തില്‍  പറയുന്നു.

ഡിസംബര്‍ മാസത്തിലായിരുന്നു കടവന്ത്രയില്‍ നടി ലീന മരിയ പോള്‍ നടത്തിയ ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഭീതിവിതച്ച് പണം തട്ടാനുളള ശ്രമമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ രവിപൂജാരിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്. ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രവിയെ പ്രതി ചേര്‍ത്തത്. 

ആഴ്ചകള്‍ക്ക് മുന്‍പ് ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വച്ചാണ് രവി പൂജാരി പിടിയിലായത്. ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ ഒളിവില്‍ കഴിയവേ അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്. സെനഗല്‍ തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് രവി കുടുങ്ങിയത്. ബുര്‍ക്കിനഫാസോയിലാണ് രവി പൂജാരി കഴിയുന്നതെന്നു നാലു മാസം മുന്‍പാണു കണ്ടെത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ സെനഗലിലേക്കു കടന്നു. ദാകറില്‍ റസ്‌റ്റോറന്റ് നടത്തിയാണ് ഒളിച്ചുതാമസിക്കാന്‍ സാഹചര്യമുണ്ടാക്കിയത്. എഴുപതോളം കേസുകളില്‍ പ്രതിയായ രവി പൂജാരിക്കെതിരെ ബംഗളൂരു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com