

തിരുവനന്തപുരം: 2019ലെ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട മലപ്പുറം കവളപ്പാറയിലെ 53 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ സർക്കാർ തീരുമാനം. കുടുംബങ്ങളുടെ പുനരധിവാസം ഉടൻ യാഥാർഥ്യമാകും. ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിർമിക്കുന്നതിന് നാല് ലക്ഷം രൂപയും അനുവദിക്കും. മന്ത്രി കെടി ജലീലിൻ്റെ നേതൃത്വത്തിൽ മലപ്പുറത്ത് ചേർന്ന ജന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങൾക്ക് വീടിന് സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവർ, പുഴ ഗതി മാറിയതിനെ തുടർന്ന് വാസയോഗ്യമല്ലാതായവർ, ജിയോളജി ടീം മാറ്റി പാർപ്പിക്കുന്നതിന് ശുപാർശ ചെയ്ത കുടുംബങ്ങൾ എന്നിവർക്ക് വീട് വെയ്ക്കാൻ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.
കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ നിലമ്പൂരിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉണ്ടായ ദുരന്തത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 59 പേരുടെയും മൃതദേഹം കവളപ്പാറയിലെ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates