മണിയെ മണിയല്ലാതാക്കി മാറ്റാന്‍ ശ്രമം: മുഖ്യമന്ത്രി, പെമ്പിളൈ ഒരുമൈയുടേത് ജനം തള്ളിയ സമരം

മണിയെ മണിയല്ലാതാക്കി മാറ്റാന്‍ ശ്രമം: മുഖ്യമന്ത്രി, പെമ്പിളൈ ഒരുമൈയുടേത് ജനം തള്ളിയ സമരം
Updated on
1 min read

തിരുവനന്തപുരം: മണിയെ മണിയല്ലാതായി മാറ്റാന്‍ മുന്‍പും ശ്രമം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ഇരുപതേക്കറില്‍ എംഎം മണി നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മണിയെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാട് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി നിയമസഭയില്‍ ചെയ്തത്. മണിയുടേത് നാട്ടുശൈലിയിലുള്ള പ്രസംഗം ആയിരുന്നെന്ന് കഴിഞ്ഞ ദിവസം നിലപാടെടുത്ത മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങള്‍ക്കെതിരെയാണ് തിരിഞ്ഞത്. മണി സ്ത്രീവിരുദ്ധമായ ഒന്നും പറഞ്ഞിട്ടില്ല. പ്രസംഗം മുഴുവന്‍കേട്ടാല്‍ അതു മനസിലാവൂം. പ്രസംഗം എഡിറ്റ് ചെയ്ത് വളച്ചൊടിച്ചു റിപ്പോര്‍ട്ട് ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മണിയെ മണിയല്ലാതായി മാറ്റാന്‍ മുന്‍പും ശ്രമം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പെമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തുന്ന സമരം അനാവശ്യമാണ്. ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് അവര്‍ സമരം നടത്തുന്നത്. പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്നാണ് അവരുടെ ആക്ഷേപം. അതുകൊണ്ടാണ് ജനങ്ങള്‍ അതിനെ പിന്തുണയ്ക്കാത്തത്. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സമരത്തിനുള്ളത്. പെമ്പിളൈ ഒരുമയുടെ സമരത്തിന്റെ ഒരു ഭാഗത്ത് ബിജെപിയും ഒരു ഭാഗത്ത് കോണ്‍ഗ്രസുമാണുള്ളതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രസംഗത്തില്‍ മണി ഖേദപ്രകടനം നടത്തിയതാണ്. അത് അംഗീകരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത നടപടി ആലോചനയില്ലാതെ എടുത്തതാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ ഒരു മതവിഭാഗത്തിനും എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഡി സതീശനാണ് മണിയുടെ പ്രസംഗം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. മണിയുടേത് നാട്ടുഭാഷയാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സതീശന്‍ പറഞ്ഞു. അഹങ്കാരത്തിന്റെ ഭാഷയിലാണ് എംഎം മണി സംസാരിക്കുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നു ബഹളം വച്ച് പ്രതിപക്ഷംനടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു.

മണിയെ ബഹിഷകരിക്കാന്‍ നേരത്തെ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മണിയോട് ചോദ്യങ്ങള്‍ ചോദിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com