തിരുവനന്തപുരം : മരട് ഫ്ലാറ്റ് വിഷയത്തിൽ ഇടപെട്ട് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ചയാണ് സർവകക്ഷിയോഗം ചേരുക. സർവകക്ഷിയോഗം വിളിക്കാൻ പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. മരട് ഫ്ലാറ്റിലെ അന്തേവാസികളുടെ കാര്യവും, ഈ വിഷയത്തിലെ നിയമവ്യവഹാരങ്ങളും യോഗത്തിൽ ചർച്ചയാകും.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അഞ്ച് ഫ്ലാറ്റുകൾ ഈ മാസം 20 നകം പൊളിച്ചുനീക്കണമെന്നാണ് സുപ്രിംകോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഫ്ലാറ്റുകൾ പൊളിച്ച്, അതിന്റെ റിപ്പോർട്ട് 23 ന് കേസ് പരിഗണിക്കുമ്പോൾ ഹാജരാക്കണമെന്നും, കേരള ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തുടർനടപടികൾ സംബന്ധിച്ച് കൂടി ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
ഫ്ലാറ്റുകൾ പൊളിക്കുന്നതിനെ എല്ലാ രാഷ്ട്രീയപാർട്ടികളും എതിർക്കുകയാണ്. ഫ്ലാറ്റിലെ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടെന്ന് സിപിഎമ്മും കോൺഗ്രസും ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിനെതിരായി കുടുംബങ്ങൾ ഫ്ലാറ്റുകൾക്ക് മുന്നിൽ റിലേ സത്യാഗ്രഹം തുടങ്ങി. കെട്ടിട നിർമ്മാതാക്കൾ കൈയ്യൊഴിഞ്ഞാലും ഫ്ലാറ്റുകൾ വിട്ടുപോകില്ലെന്ന നിലപാടിലാണ് ഉടമകൾ. അതേസമയം പ്രശ്നത്തിൽ കൈകഴുകി ഫ്ലാറ്റ് നിർമ്മാതാക്കൾ നഗരസഭയ്ക്ക് കത്ത് നൽകി. നിയമാനുസൃതം വിൽപ്പന നടത്തിയ ഫ്ലാറ്റുകളിൽ ഇനി തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് ഫ്ലാറ്റ് നിർമ്മാതാക്കളുടെ നിലപാട്.
ഫ്ലാറ്റ് ഒഴിപ്പിക്കുമ്പോൾ 343 കുടുംബങ്ങളിലായി 1472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് മരട് നഗസരഭ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ഒഴിപ്പിക്കലുമായോ കണക്കെടുപ്പിലോ കുടുംബങ്ങൾ സഹകരിക്കുന്നില്ല. അതിനാൽ തുടർനടപടി എങ്ങനെ വേണമെന്ന് സർക്കാർ നിർദ്ദേശിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates