

കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളായിരുന്ന ഏഴ് പേർക്ക് കൂടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള ഏഴ് പേർക്കു കൂടി 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ച് നഷ്ട പരിഹാര സമിതിയാണ് ഉത്തരവിറക്കിയത്. മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒയിലാണ് ബ്രിട്ടാസിന് ഫ്ളാറ്റുണ്ടായിരുന്നത്.
ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയുടെ മുന്നിൽ ഇനി 20 അപേക്ഷകൾ കൂടിയാണുള്ളത്. ഇതിൽ ഏഴെണ്ണത്തിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒമ്പതെണ്ണത്തിൽ ആധാരമോ രജിസ്റ്റർ ചെയ്ത മറ്റു രേഖകളോ ഇല്ല. ഇത്തരം കേസുകളിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ സമിതി നിർദേശിച്ചു.
നാലെണ്ണം ഫ്ളാറ്റ് നിർമാതാക്കളുടെ കുടുംബാംഗങ്ങൾ നൽകിയതാണ്. ഇവരെ നോട്ടീസയച്ച് വിളിപ്പിക്കും. ഗോൾഡൻ കായലോരം ഫ്ളാറ്റ് നിർമാതാവ് ഇഎം ബാബുവിനോട് 11ാം തീയതി സമിതിക്കു മുമ്പാകെ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇദ്ദേഹം നൽകിയ നഷ്ടപരിഹാര അപേക്ഷ സംബന്ധിച്ച രേഖകൾ മരട് നഗരസഭാ സെക്രട്ടറി ഹാജരാക്കണം. ഇവിടത്തെ റെസിഡൻസ് അസോസിയേഷൻ ഇയാൾക്കെതിരേ പരാതി നൽകിയിട്ടുണ്ട്.
ഇതുവരെ 56.75 കോടി രൂപയാണ് നഷ്ട പരിഹാരത്തിനായി അനുവദിച്ചത്. 325 ഫ്ലാറ്റുകളാണ് ആകെയുള്ളത്. 56 ഫ്ലാറ്റുകൾ വിറ്റ് പോകാതെയുണ്ട്. 269 പേർക്കാണ് നഷ്ട പരിഹാരത്തിന് അപേക്ഷിക്കാൻ സാധിക്കുന്നത്. 13 പേർ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. ബാക്കിയുള്ള 256 പേരാണുള്ളത്. ഇതിൽ തന്നെ 252 പേരുടെ അപേക്ഷയാണ് ലഭിച്ചത്. 232 പേർക്ക് നഷ്ട പരിഹാരം അനുവദിച്ചു. 20 പേർക്കാണ് ഇനി അനുവദിക്കാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates