

തിരുവനന്തപുരം: മലയാള സിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നുവെന്ന ആരോപണത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധന തുടങ്ങി. സ്വർണക്കടത്ത്, മയക്കു മരുന്ന് സംഘങ്ങൾ സിനിമയ്ക്കായി പണം മുടക്കിയിട്ടുണ്ടോ എന്നതും പരിശോധിക്കും. 2019 ജനുവരി മുതൽ ചിത്രീകരണം തുടങ്ങിയ സിനിമകളുടെ സാമ്പത്തിക വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നത്.
അടുത്തിടെ റിലീസ് ആയ സിനിമകളുടെ സാമ്പത്തിക വിവരങ്ങൾ തേടി നിർമാതാക്കളുടെ സംഘടനയ്ക്ക് സ്പെഷ്യൽ ബ്രാഞ്ച് കത്ത് അയച്ചു. താരങ്ങൾക്ക് നൽകിയ പ്രതിഫലം, നിർമാതാക്കൾ ആരൊക്കെ, നിർമാണ ചെലവ് എത്ര, പണത്തിൻറെ ഉറവിടം എന്നീ വിവരങ്ങളാണ് തേടുന്നത്. എത്രയും വേഗം മറുപടി നൽകണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തിടെ വലിയ മുതൽ മുടക്കിൽ ഒട്ടേറെ സിനിമകൾ ചിത്രീകരിച്ചിരുന്നു. ഭൂരിഭാഗം സിനിമകൾക്കും തീയേറ്ററുകളിൽ നിന്നോ സാറ്റലൈറ്റ് തുകയിൽ നിന്നോ മുടക്കു മുതൽ തിരിച്ചു പിടിക്കാൻ സാധിച്ചിട്ടുമില്ല. എന്നിട്ടും ഓരോ വർഷവും സിനിമകളുടെ എണ്ണം കൂടുന്നത് കള്ളപ്പണത്തിന്റെ ഒഴുക്ക് മൂലമാണെന്നാണ് സംശയിക്കുന്നത്.
ഇത്തരമൊരു സംശയം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും മുന്നോട്ടു വെച്ചിരുന്നു. സ്വർണക്കടത്ത്, മയക്കു മരുന്ന് സംഘങ്ങൾക്കും സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നത് ഏറെ കാലമായി കേൾക്കുന്ന ആരോപണമാണ്. ഇക്കാര്യവും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൻറെ പരിധിയിൽ വരും.
അതേസമയം രഹസ്യാന്വേഷണ വിഭാഗത്തിൻറെ വിവര ശേഖരണം എല്ലാ വർഷവും ഉള്ളതാണെന്നും ഇത്തവണയും കൃത്യമായ വിവരങ്ങൾ നൽകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates