തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച മഴയുടെ ശക്തി കുറയുന്നു. നാളെ കേരളത്തില്‍ മൂന്നു ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്റെ വേഗവും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. അതേസമയം കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്ത് രൂപംകൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നത് എന്നും നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ സൂചിപ്പിച്ചു.
മഴയ്ക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തിൽ ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് പൂര്‍ണ ശേഷിയിലെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച തുറന്ന ആറ് ഷട്ടറുകളാണ് ഇന്ന് പുലര്‍ച്ചെ അടച്ചത്. ഇതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക് ആശ്വാസമായി.
ഡാമിന്റെ ആറ് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്കുവിട്ടത്. ഇതോടെ ഞായറാഴ്ച പമ്പാനദിയില്‍ 30-40 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
അതേസമയം കോട്ടയം ജില്ലയിലെ തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം തുടങ്ങി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം മൂലമുള്ള ദുരിതം തുടരുകയാണ്. കോട്ടയം-ആലപ്പുഴ റോഡ് വെള്ളത്തിലായി. കോട്ടയത്ത് സപ്ലൈകോ ഗോഡൗണിൽ ഒരടിയിലേറെ വെള്ളം കയറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates