മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ റെയില്‍വേ പാന്‍ട്രി ജീവനക്കാരന്റെ കൈയേറ്റ ശ്രമം; പരാതി

ഖൊരാഗ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന രപ്തിസാഗര്‍ എക്‌സ്പ്രസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം
മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ റെയില്‍വേ പാന്‍ട്രി ജീവനക്കാരന്റെ കൈയേറ്റ ശ്രമം; പരാതി
Updated on
1 min read

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയായ യുവതിക്ക് നേരെ റെയില്‍വേ പാന്‍ട്രി ജീവനക്കാരന്റെ കൈയേറ്റ ശ്രമം. ഖൊരാഗ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന രപ്തിസാഗര്‍ എക്‌സ്പ്രസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുടയില്‍ നിന്ന് തിരുവനന്തപുരത്തെ ജോലി സ്ഥലത്തേക്ക് സഞ്ചരിക്കുകയായിരുന്നു മാധ്യമ പ്രവര്‍ത്തക. 

പാന്‍ട്രി ജീവനക്കാരനെതിരെ മാധ്യമ പ്രവര്‍ത്തക റെയില്‍വേയ്ക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന്  പാന്‍ട്രി ജീവനക്കാരനായ ബിഹാര്‍ സ്വദേശി ശിവ് ദയാലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റെയില്‍വേ അറിയിച്ചു. ഭാവിയില്‍ ഇയാളെ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ജോലിയിലും പരിഗണിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ-  കൊല്ലം എത്തിയപ്പോള്‍ സീറ്റിന് അടുത്തുകൂടി പോയ ചായ വില്‍ക്കുന്ന പാന്‍ട്രി ജീവനക്കാരനില്‍ നിന്ന് ചായ വാങ്ങിയിരുന്നു. ഇതിന് ശേഷം ഇയാള്‍ നിരന്തരം മാധ്യമ പ്രവര്‍ത്തക ഇരിക്കുന്ന സീറ്റിന് അടുത്തുവരികയും അവിടെ തന്നെ നില്‍ക്കുകയും ശല്യപ്പെടുത്താനും തുടങ്ങി. തിരുവനന്തപുരം എത്തും വരെ ഇത്തരത്തില്‍ ഇയാള്‍ പെരുമാറി. തുടര്‍ന്ന് രാത്രി 11 മണിയോടെ തിരുവനന്തപുരം എത്തുന്നതിന് മുന്‍പ് വാതിലിനടുത്തേക്ക് ബാഗുമായി നീങ്ങിയ മാധ്യമ പ്രവര്‍ത്തകയെ ഇയാള്‍ പിന്തുടര്‍ന്ന് കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഈ സമയം കമ്പാര്‍ട്ട്‌മെന്റില്‍ അധികം ആളുകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഉച്ചത്തില്‍ ബഹളം വച്ചതോടെ ചിലര്‍ എത്തി. ഇതോടെ ഇയാള്‍ പിന്‍മാറുകയും, ദേഹത്ത് അറിയാതെ സ്പര്‍ശിക്കാന്‍ വന്നതാണെന്ന് പറയുകയും ചെയ്തു. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം റെയില്‍വേയുടെ ഓണ്‍ലൈന്‍ പരാതി സെല്ലില്‍ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com