കോടതിയുടെ അന്ത്യശാസനം : ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ നേരിട്ടു ഹാജരായി, ജാമ്യം

കോടതിയുടെ അന്ത്യശാസനം : ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ നേരിട്ടു ഹാജരായി, ജാമ്യം

ഒക്ടോബര്‍ 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു
Published on


തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസിലെ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി. കേസില്‍ കുറ്റപത്രം വായിച്ചു കേട്ടു. ഇതേത്തടുര്‍ന്നാണ് ജാമ്യം എടുത്തത്. 

നേരത്തെ രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ശ്രീറാം കോടതിയില്‍ എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. കേസ് ഈ മാസം 27 ലേക്ക് മാറ്റിയിട്ടുണ്ട്. 

ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊന്ന കേസിലെ ഒന്നാം പ്രതിയാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമന്‍. കേസിലെ രണ്ടാം പ്രതി  ശ്രീറാമിന്റെ സുഹൃത്ത്  വഫ ഫിറോസ് നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്‍മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്‍മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്. 

അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത് വഫയുടെ പേരിലുള്ള വാഹനമാണ്. വഫയും വാഹനത്തിലുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകനെ വാഹനം ഇടിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാമിനെ, കഴിഞ്ഞദിവസം വ്യാജവാര്‍ത്ത കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.

കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യാ കുറ്റത്തിന്റെ വകുപ്പായ 304(2) ശ്രീറാമിനെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നുവെന്നു കോടതി നിരീക്ഷിച്ചിരുന്നു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന കുറ്റമായതിനാല്‍ സെഷന്‍സ് കോടതിയിലാണ് തുടർവിചാരണ നടക്കേണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com