'മുഖ്യമന്ത്രിയെ തന്നെ കാണാതാകാത്തത് ഭാഗ്യം, ഇതെല്ലാം ഇവിടെ നടക്കും, ഇരട്ടച്ചങ്ക് പോയിട്ട് നട്ടെല്ലു പോലുമില്ലാത്ത ഒരു മനുഷ്യനാണ് അവരുടെ നായകന്‍'; കുറിപ്പ്

പൊലീസിനെതിരായ സിഎജിയുടെ ഗുരുതരമായ കണ്ടെത്തലുകളില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല
'മുഖ്യമന്ത്രിയെ തന്നെ കാണാതാകാത്തത് ഭാഗ്യം, ഇതെല്ലാം ഇവിടെ നടക്കും, ഇരട്ടച്ചങ്ക് പോയിട്ട് നട്ടെല്ലു പോലുമില്ലാത്ത ഒരു മനുഷ്യനാണ് അവരുടെ നായകന്‍'; കുറിപ്പ്
Updated on
1 min read

കൊച്ചി: പൊലീസിനെതിരായ സിഎജിയുടെ ഗുരുതരമായ കണ്ടെത്തലുകളില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. 'പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട മനുഷ്യര്‍ കിടക്കാനൊരു കൂരയ്ക്ക് അപേക്ഷയുമായി കാത്തു നില്‍ക്കുമ്പോഴാണ് ഏമാന്‍മാര്‍ ആഡംബര വില്ല പണിയുന്നത്.ഇതെല്ലാം ഇവിടെ നടക്കുമെന്ന് ബെഹ്‌റയ്ക്കും കൂട്ടാളികള്‍ക്കും അറിയാം.കാരണം ഇരട്ടച്ചങ്ക് പോയിട്ട് നട്ടെല്ലു പോലുമില്ലാത്ത ഒരു മനുഷ്യനാണ് അവരുടെ നായകന്‍.ലാവലിന്‍ കേസില്‍ ഇടനിലക്കാരനായിരിക്കുന്നിടത്തോളം ബെഹ്‌റയെ എന്തുവില കൊടുത്തും പിണറായി വിജയന്‍ സംരക്ഷിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്'- ജ്യോതികുമാര്‍ ചാമക്കാല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

ജ്യോതികുമാര്‍ ചാമക്കാലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ബെഹ്‌റയുടെ ഉണ്ടയില്ലാ വെടികള്‍ !

ലോക് നാഥ് ബെഹ്‌റയുടെ കാലത്ത് സംസ്ഥാന പൊലീസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെട്ടു എന്നതില്‍ അദ്ഭുതകരമായി ഒന്നുമില്ല.

സാക്ഷാല്‍ മുഖ്യമന്ത്രിയെത്തന്നെ കാണാതാകാത്തത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗ്യം.

കള്ളന് കഞ്ഞി വയ്ക്കുക മാത്രമല്ല ആ കഞ്ഞിപ്പാത്രവും കട്ടുവില്‍ക്കാന്‍ കെല്‍പുള്ള മഹാനാണ് ശ്രീമാന്‍ ബഹ്‌റ.

എന്തിനാണ് ബെഹറയെ ഒറ്റ രാത്രി കൊണ്ട് NIA യില്‍ നിന്ന് അടിച്ച് പുറത്താക്കിയത് എന്ന ചോദ്യം ഞാന്‍ മുമ്പും ഉയര്‍ത്തിയതാണ്.

അക്കാര്യം വ്യക്തമായി അറിയാവുന്നവര്‍ പോലും തുറന്ന് പറയുന്നില്ല.

ഡേവിഡ് ഹെഡ്‌ലിയെ നേരിട്ട് ചോദ്യം ചെയ്തു എന്ന ഉണ്ടയില്ലാ വെടി അന്നത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരം കയ്യോടെ പൊക്കിയതാണ് ഒരു കാരണം.

മറ്റൊരു കാരണം കൂടി പിന്നാമ്പുറത്തുണ്ട്. അതാണ് പുറത്തു വരേണ്ടത്.

എന്തൊക്കെയായാലും ഹെഡ്‌ലിക്കഥ കേട്ടാണത്രെ സഖാക്കള്‍ ഈ മഹാനെ സര്‍വാധികാര്യക്കാരനാക്കിയത്.

അതു മാത്രമായിരുന്നില്ല ലക്ഷ്യമെന്ന് ഇപ്പോള്‍ മനസിലായല്ലോ.

കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിച്ചാല്‍ കാര്യം എളുപ്പമായി.

വെടിയുണ്ട മുതല്‍ പൊലീസ് വണ്ടിയുടെ ടയര്‍ വരെ സര്‍വതും അടിച്ചുമാറ്റി പങ്ക് എ.കെ.ജി സെന്ററില്‍ കൃത്യമായി എത്തിക്കും.

നാട്ടില്‍ പട്ടാപ്പകല്‍ പിടിച്ചുപറിയും കൊള്ളയും കൊലയും അരങ്ങേറുന്നു.

വന്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിവസമെങ്കിലും കേരളത്തിലുണ്ടോയെന്ന് മാധ്യമ സുഹൃത്തുക്കള്‍ പറയട്ടെ.

ഏറ്റവുമൊടുവില്‍ നല്ലൊരു ചെറുപ്പക്കാരനെ മണ്ണുമാഫിയ കൊലപ്പെടുത്തിയതടക്കം നിയമവാഴ്ചയെ പരിഹാസ്യമാക്കിയ എത്ര സംഭവങ്ങള്‍ !'

വരാപ്പുഴയിലെ ശ്രീജിത്ത് മുതല്‍ നെടുങ്കണ്ടത്തെ രാജ്കുമാര്‍ വരെ ബെഹ്‌റയുടെ പൊലീസ് കൊന്നു തള്ളിയവര്‍ എത്ര!

മട്ടന്നൂരിലെ ഷുഹൈബും പെരിയയിലെ ശരത്തും കൃപേഷുമടക്കം സഖാക്കളുടെ കത്തിമുനയില്‍ തീര്‍ന്ന എത്ര ചെറുപ്പക്കാര്‍ !

തൊഴിലിടത്തെ മാനസീക പീഡനം മൂലം എത്ര പൊലീസുകാര്‍ ജീവനൊടുക്കി...

പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട മനുഷ്യര്‍ കിടക്കാനൊരു കൂരയ്ക്ക് അപേക്ഷയുമായി കാത്തു നില്‍ക്കുമ്പോഴാണ് ഏമാന്‍മാര്‍ ആഡംബര വില്ല പണിയുന്നത്.....

ഇതെല്ലാം ഇവിടെ നടക്കുമെന്ന് ബഹ്‌റയ്ക്കും കൂട്ടാളികള്‍ക്കും അറിയാം...

കാരണം ഇരട്ടച്ചങ്ക് പോയിട്ട് നട്ടെല്ലു പോലുമില്ലാത്ത ഒരു മനുഷ്യനാണ് അവരുടെ നായകന്‍.

ലാവലിന്‍ കേസില്‍ ഇടനിലക്കാരനായിരിക്കുന്നിടത്തോളം ബെഹ്‌റയെ എന്തുവില കൊടുത്തും പിണറായി വിജയന്‍ സംരക്ഷിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത് !

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com