മുന്നിൽ കലി തുള്ളി കാട്ടാന ; അമ്മയെ രക്ഷിക്കാൻ ആനയുടെ മുന്നിലൂടെ ഓടി മകന്റെ 'സാഹസം' ; ഓട്ടോ തകർത്ത് 'കലിപ്പടക്കി'

അഴുതയാറ്റിൽ കുളിക്കാനും തുണി നനയ്ക്കാനുമാണ് മൂക്കംപെട്ടി ജങ്ഷനിൽ ഓട്ടോറിക്ഷാ ഓടിക്കുന്ന മനോജും അമ്മ ഓമനയുമെത്തിയത്
മുന്നിൽ കലി തുള്ളി കാട്ടാന ; അമ്മയെ രക്ഷിക്കാൻ ആനയുടെ മുന്നിലൂടെ ഓടി മകന്റെ 'സാഹസം' ; ഓട്ടോ തകർത്ത് 'കലിപ്പടക്കി'
Updated on
1 min read

പത്തനംതിട്ട : കാട്ടാനയ്ക്ക് മുന്നിൽ അകപ്പെട്ട അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ശബരിമല വനാതിർത്തിയിലെ ജനവാസമേഖലയായ എഴുകുമൺ വനംവകുപ്പ് ഓഫീസിന് സമീപമാണ് സംഭവം. അഴുതയാറ്റിൽ കുളിക്കാനും തുണി നനയ്ക്കാനും ഓട്ടോറിക്ഷയിലെത്തിയ അമ്മയും മകനുമാണ് കാട്ടാനയുടെ മുൻപിൽപ്പെട്ടത്. എഴുകുംമൺ പൊടിപ്പാറയിൽ മനോജ് (35), അമ്മ ഓമന (60) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഞായറാഴ്ച രാവിലെയാണ് സംഭവം.  അഴുതയാറ്റിൽ കുളിക്കാനും തുണി നനയ്ക്കാനുമാണ് മൂക്കംപെട്ടി ജങ്ഷനിൽ ഓട്ടോറിക്ഷാ ഓടിക്കുന്ന മനോജും അമ്മ ഓമനയുമെത്തിയത്. വളകുഴി കടവിലേക്കിറങ്ങാൻ റോഡരികിൽ ഓട്ടോറിക്ഷ നിർത്തിയപ്പോഴാണ് ആന എത്തിയത്. ഓട്ടോറിക്ഷയ്ക്കു നേരേ ആന പാഞ്ഞുചെല്ലുകയായിരുന്നു. 

പേടിച്ചരണ്ട ഓമനയ്ക്ക് ഓട്ടോറിക്ഷയിൽനിന്ന്‌ ഇറങ്ങാനായില്ല. പ്രായത്തിന്റെ അവശതകളും ഉണ്ടായിരുന്നു. അമ്മയെ രക്ഷിക്കാൻ മനോജ്, കൈയിലുണ്ടായിരുന്ന തോർത്തുമായി ഓട്ടോയിൽ നിന്നിറങ്ങി ആനയുടെ മുന്നിലൂടെ ഓടി. ഇതോടെ, മനോജിന് പിന്നാലെയായി ആനയുടെ ഓട്ടം. ഒരു കിലോമീറ്ററോളം ഓടി. ആന മാറിയതോടെ ഓമന ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയോടി. എന്നാൽ, തിരികെയെത്തിയ ആന ഓട്ടോറിക്ഷ കുത്തിമറിച്ചു.

നാട്ടുകാരും വനപാലകരും ചേർന്ന് ശബ്ദമുണ്ടാക്കി ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഒന്നരമണിക്കൂറിന് ശേഷമാണ് അത് കാടിനുള്ളിലേക്ക് പോയത്. ആന രണ്ടുദിവസമായി അഴുതക്കടവിന്റെ പരിസരങ്ങളിലുണ്ട്. എഴുകുമണ്ണിലെത്തിയിട്ട് 40 വർഷമായെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്നും, മകന്റെ ധൈര്യവും ദൈവത്തിന്റെ അനുഗ്രഹവുംമൂലമാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും ഓമന പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com