യുവതീ പ്രവേശനത്തില്‍ നിലപാടെന്ത്? പറയാന്‍ നേരമില്ലെന്ന് കേന്ദ്രമന്ത്രി

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍
യുവതീ പ്രവേശനത്തില്‍ നിലപാടെന്ത്? പറയാന്‍ നേരമില്ലെന്ന് കേന്ദ്രമന്ത്രി
Updated on
1 min read

നിലയ്ക്കല്‍: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ശബരിമലയിലേക്കുള്ള മാര്‍ഗമധ്യേ നിലയ്ക്കലില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ നേരമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

നിലയ്ക്കലില്‍നിന്ന പമ്പയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതിനെച്ചൊല്ലി മന്ത്രിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം നടന്നു.  തീര്‍ഥാടകരെ പീഡിപ്പിക്കുകയാണെന്ന് പൊന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. എല്ലാവരും കേരള സര്‍ക്കാര്‍ വാഹനത്തില്‍ തന്നെ വരണമെന്നാണോ പറയുന്നതെന്ന് മന്ത്രി ചോദിച്ചു. ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത നിയന്ത്രണമാണ് ശബരിമലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

യുവതീപ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് പൊലീസ് നിയന്ത്രണത്തിനു കാരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതു രണ്ടും രണ്ടു വിഷയമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭക്തന്‍ എന്ന നിലയിലാണ് താന്‍ ശബരിമലയില്‍ വന്നത്. യുവതീപ്രവേശന വിഷയത്തില്‍ അഭിപ്രായം പറയാന്‍ സമയമില്ലെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിലാണ് മന്ത്രി പമ്പയിലേക്കു പോയത്.  

വാഹന നിയന്ത്രണത്തിനു കാരണം വിശദീകരിക്കാനെത്തിയ എസ്പി യതീഷ് ചന്ദ്രയും കേന്ദ്രമന്ത്രിയുമായാണ് തര്‍ക്കമുണ്ടായത്. പമ്പയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് എന്തുകൊണ്ടെന്ന് മന്ത്രി ചോദിച്ചു. പമ്പയില്‍ പാര്‍ക്കിങ് സൗകര്യമില്ലെന്ന് എസ്പി അറിയിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോ, പിന്നെ എന്തുകൊണ്ടാണ് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതെന്ന് മന്ത്രി ചോദിച്ചു. തന്റെ വാഹനവും കടത്തിവിടില്ലേയെന്നും മന്ത്രി ആരാഞ്ഞു. വിഐപി വാഹനങ്ങള്‍ക്കു പോവാന്‍ അനുവാദമുണ്ടെന്ന് എസ്പി അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വന്‍ ഗതാഗതക്കുരുക്കുണ്ടാവുമെന്ന് എസ്പി പറഞ്ഞു.

തുടര്‍ന്നും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍  മന്ത്രി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നായി എസ്പി. പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും എസ്പി വിശദീകരിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ ഇക്കാര്യം ഉത്തരവായി എഴുതി നല്‍കണമെന്ന് എസ്പി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും തനിക്ക് അതിനുള്ള അധികാരമില്ലെന്നു പറഞ്ഞ് മന്ത്രി പിന്തിരിഞ്ഞു. ഇതിനിടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ എസ്പിക്കു നേരെ തട്ടിക്കയറിയെങ്കിലും പൊലീസ് പ്രതികരിച്ചില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com