

കോന്നി: വനത്തിൽ വിറക് തേടിപ്പോയ യുവാവിനെ കടുവ കൊന്നുതിന്നു. വന സംരക്ഷണ സമിതി പ്രവർത്തകനായ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ കോന്നി അപ്പൂപ്പൻതോട് വനത്തിലാണ് കണ്ടെത്തിയത്. കോന്നി കൊക്കാത്തോട് കിടങ്ങിൽ കിഴക്കേതിൽ രവിയാണ് (42) മരിച്ചത്. കടുവയുടെ ആക്രമണത്തിലാണ് രവി കൊല്ലപ്പെട്ടതെന്ന് പൊലീസും വനം വകുപ്പും സ്ഥിരീകരിച്ചു.
ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് വിറക് ശേഖരിക്കാൻ പോയ രവി വൈകീട്ട് ആറുകഴിഞ്ഞിട്ടും തിരികെ എത്താത്തിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ തുടങ്ങിയിരുന്നു. ഞായറാഴ്ച ഉൾവനത്തിൽ നടത്തിയ തിരച്ചിലിൽ അപ്പൂപ്പൻതോട് ആനച്ചന്ത ഇലവുഭാഗത്ത് രവിയുടെ വലതുകൈയുടെ ഭാഗം കണ്ടു. പിന്നീട് ഇവിടെ നിന്ന് 25 മീറ്റർ താഴ്ചയിൽ തലയുടെ ഭാഗവും വലതുകാലിന്റെ ഭാഗവും കണ്ടെത്തി. മറ്റു ശരീരഭാഗങ്ങളോന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അപ്പൂപ്പൻതോട്ടിൽ നിന്ന് തലമാനത്തേക്കുള്ള വനപാതയ്ക്കരികിൽ ഒന്നര കിലോമീറ്റർ ഉള്ളിൽ ആനച്ചന്ത ഭാഗത്താണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരച്ചിലിൽ രവിയുടെ ചെരിപ്പാണ് ആദ്യം കണ്ടത്. കുറച്ചകലെ കാവി മുണ്ടും കണ്ടെത്തി. ഇവിടെ കടുവയുമായി മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുള്ളതായി റിപ്പോർട്ടുണ്ട്. ഇവിടെ നിന്ന് ഒരുകിലോമീറ്ററോളം അകലെ താഴ്വാരത്ത് കുറ്റിക്കാടുപിടിച്ച ഭാഗത്താണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടുവ ആക്രമിച്ച് കടിച്ചെടുത്ത് ഇവിടെ എത്തിച്ച് തിന്നതാകാമെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ടയിൽ നിന്ന് ഫൊറൻസിക് വിദഗ്ധരെത്തി തെളിവ് ശേഖരിച്ചു. വന്യമൃഗത്തിന്റെ കാൽപ്പാടുകളും രോമവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടം പോസ്റ്റ് മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൃഷിപ്പണിക്കാരനായിരുന്നു രവി. ഭാര്യ ബിന്ദു. ജനവാസമേഖലയായ അപ്പൂപ്പൻതോട്, ആനച്ചന്ത, മണ്ണീറ തലമാനം ഭാഗത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates