രാജ്യം കാസർകോടിനെ മാതൃകയാക്കണം; പ്രതിരോധ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് കേന്ദ്രം

വിദേശത്തുനിന്ന് തിരിച്ചെത്തിയവരെ കൃത്യമായി ക്വാറന്‍റൈൻ ചെയ്തതടക്കം കാസർകോടിന്‍റെ നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു പ്രശംസ
രാജ്യം കാസർകോടിനെ മാതൃകയാക്കണം; പ്രതിരോധ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് കേന്ദ്രം
Updated on
1 min read

ന്യൂഡൽഹി; കാസർകോടിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോട്ട്സ്പോർട്ടായിരുന്ന ജില്ല കൃത്യമായ നിയന്ത്രണങ്ങളിലൂടെ രോ​ഗ വ്യാപനം തടയുകയായിരുന്നു. രാജ്യത്തെങ്ങും കാസർകോട് മാതൃക അനുകരണീയമാണെന്നും  കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ജില്ലയിലെ ആകെയുള്ള ജനസംഖ്യയിൽ 15.3% പ്രവാസികളാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയവരെ കൃത്യമായി ക്വാറന്‍റൈൻ ചെയ്തതടക്കം കാസർകോടിന്‍റെ നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു പ്രശംസ. 54% ആണ് കാസർകോട്ടെ രോഗമുക്തിയുടെ ശതമാനക്കണക്ക്. ഇതുവരെ ഒരു മരണം പോലും റിപ്പോ‍ർട്ട് ചെയ്തിട്ടില്ല. തലസ്ഥാനവുമായി ദൂരെ കിടക്കുകയും, ഇത്ര വലിയ പ്രവാസിസമൂഹമുണ്ടായിട്ടും, കൃത്യമായ നടപടികളിലൂടെയാണ് കാസർകോടിന് കൊവിഡിനെ തടഞ്ഞു നിർത്താനായത്. സംസ്ഥാനസർക്കാർ ഉടനടി കാസർകോടിനായി പ്രത്യേക ഓഫീസറെ നിയമിച്ചു. കോണ്ടാക്ട് ട്രേസിംഗിന് ജിയോ സ്പെഷ്യൽ ട്രാക്കിംഗ് നടത്തി, വൈറസ് വ്യാപനം തടയാൻ ബ്രേക്ക് ദ ചെയ്ൻ ക്യാംപെയ്ൻ സജീവമാക്കി, സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ തുടങ്ങിയെന്നും പറഞ്ഞു. കൂടാതെ നാല് ദിവസം കൊണ്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്സുമാരുമായി കാസർകോട് ഒരു പ്രത്യേക ആശുപത്രി സജ്ജീകരിച്ചതിനെക്കുറിച്ചും ആരോ​ഗ്യവിഭാ​ഗം പരാമർശിച്ചു. ആദ്യമായല്ല കേന്ദ്രസർക്കാർ കേരളത്തെ പ്രശംസിക്കുന്നത്. 

കൊവിഡിന് ആധികാരിക പരിശോധന ഇപ്പോഴും ആന്‍റിബോഡി ടെസ്റ്റ് എന്ന ആർടി പിസിആർ തന്നെയാണെന്നും കേന്ദ്ര വ്യക്തമാക്കി. റാപ്പിഡ് ടെസ്റ്റുകൾ നടത്തുന്നത് നിരീക്ഷണത്തിനാണ്. വൈറസ് ദേഹത്തിനുള്ളിൽ കടന്ന് ഏഴ് ദിവസം കഴിഞ്ഞിട്ടില്ലെങ്കിൽ റാപ്പിഡ് ടെസ്റ്റ് വഴി കണ്ടെത്താനാകില്ല. അതിനാൽ ഹോട്ട് സ്പോട്ടുകളിൽ പരിശോധനയ്ക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകിയതായും വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരിച്ചത് 43 പേരാണെന്നും, 991 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്രസർക്കാർ അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 14,378 ആയി ഉയർന്നു. ആകെ രാജ്യത്തെ മരണസംഖ്യ 488 ആണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com