തിരുവനന്തപുരം: ലാബര്‍ഡോര്‍ ഇനത്തില്‍പ്പെട്ട നായ ചത്തതിന് വെറ്റിറനറി ഡോക്ടർക്ക് മർദ്ദനം. തിരുവനന്തപുരം പേരൂർക്കടയിലെ വെറ്റിറനറി ആശുപത്രിയിലെ ഡോക്ടർ അനൂപിനാണ് മർദ്ദനമേറ്റത്. അനൂപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ടിക് ബോൺ എന്ന അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നായയെ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിൽ വേരത്തെ കയറിയ ഡോക്ടർ നായയുടെ ഉടമസ്ഥനോട് റഫറൽ ലെറ്റർ ചോദിച്ചു. എന്നാൽ ഒരു ഡോക്ടറുടെ പേര് മാത്രമാണ് ഇയാൾ പറഞ്ഞുകൊടുത്തതെന്ന് ആശുപത്രി അധികൃതർ പറയുന്നു. നായയുടെ രക്തം പരിശോധിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആവശ്യപ്പെട്ടെങ്കിലും ഉടമസ്ഥൻ പട്ടിയെ തിരിച്ച് കൊണ്ടുപോയി. വ്യാഴാഴ്ച മടങ്ങിയെത്തിയ ഉടമസ്ഥൻ ഡോക്ടർ അനൂപ് ചികിത്സ വൈകിപ്പിച്ചതിനാലാണ് നായ ചത്തതെന്ന് ആരോപിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ നായയുടെ ഉടമസ്ഥനോട് ബന്ധപ്പെട്ടവർക്ക് പരാതി നൽകാൻ പറഞ്ഞതനുസരിച്ച് ഇയാൾ പരാതി നൽകി. ഇതിന് ശേഷം ഡോ. അനൂപിനെ കാണണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ വെറ്റിറിനറി ഡോക്ടർമാർ പണിമുടക്കുകയും ചെയ്തു.
സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഐപിസി 332, 34 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates