ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ് ; രേഖകള്‍ ഹാജരാക്കണം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും സിബിഐ ജോസിന് നിര്‍ദേശം നല്‍കി
ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ് ; രേഖകള്‍ ഹാജരാക്കണം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം
Updated on
1 min read

കൊച്ചി : ലൈഫ് മിഷന്‍ സിഇഒയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്യും. അടുത്തമാസം അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ജോസിന് നോട്ടീസ് നല്‍കി. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും സിബിഐ ജോസിന് നിര്‍ദേശം നല്‍കി. 

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്  തൃശൂർ ജില്ലാ കോഓർഡിനേറ്റർ ലിൻസ് ഡേവിഡിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കുന്നതിനായി സിബിഐ സംഘം കഴിഞ്ഞദിവസം തൃശൂർ ജില്ലാ ഓഫിസിൽ എത്തിയെങ്കിലും ഇവ വിജിലൻസ് പരിശോധനയ്ക്കായി എടുത്തുകൊണ്ടു പോയതായി അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഫയലുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

സർക്കാരിന്റെ ഭാഗത്തു നിന്ന് ആരെങ്കിലും പദ്ധതി നിരീക്ഷിച്ചിരുന്നോ, ഇടപെടലുകൾ നടത്തിയോ തുടങ്ങിയ വിവരങ്ങളിൽ വ്യക്തത ലഭിക്കുന്നതിനാണ് രേഖകൾ പരിശോധിക്കുന്നതിലൂടെയും തൃശൂർ കോഓർഡിനേറ്ററെ ചോദ്യം ചെയ്യുന്നതിലൂടെയും സിബിഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്ത യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്നയ്ക്ക് കൈക്കൂലി നൽകിയതായി ചോദ്യം ചെയ്യലിൽ സന്തോഷ് സമ്മതിച്ചു. പണമിടപാട് രേഖപ്പെടുത്തിയ ഡയറി സിബിഐ പിടിച്ചെടുത്തു. 

സ്വപ്ന സുരേഷിനും കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കുമായി 4.35 കോടി രൂപ കമ്മിഷൻ നൽകിയെന്നാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന വിവരം.  വിദേശ സഹായ നിയന്ത്രണ ചട്ടം ലംഘിച്ചെന്നു കാണിച്ച് സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എടുത്ത കേസിൽ യുണിടാക് ഓഫിസിലും സിബിഐ പരിശോധന നടത്തുകയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിനായി നൽകിയ 4.32 കോടി രൂപ കമ്മിഷൻ കോഴയായി കണക്കാക്കാനാകില്ലെന്നും ഇതിൽ മൂന്നര കോടി യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ അക്കൗണ്ടന്റിന് തിരുവനന്തപുരത്തെത്തി കൈമാറിയെന്നും സന്തോഷ് ഈപ്പൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. 

നേരത്തെ ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ സിബിഐ സംഘം പിടിച്ചെടുത്തു. വൈദ്യുതിക്ക് അനുമതി നല്‍കിയത്, ഭൂമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് സിബിഐ പിടിച്ചെടുത്തത്. അതിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫ്‌ളാറ്റ് നിര്‍മാണം നിര്‍ത്തിവെച്ചു. പണിനിര്‍ത്തിവെക്കുന്നതായി യൂണിടാക് ലൈഫ് മിഷന് കത്ത് നല്‍കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com