ലോക്ക്ഡൗണില്‍ 'ചീഞ്ഞ മീനിന്റെ ചാകര', പിടികൂടിയത് 29,000 കിലോ പഴകിയ മത്സ്യം; നൂറ് കിലോ മീനില്‍ ഫോര്‍മാലിന്‍ 

ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും ഭക്ഷ്യ സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തുന്ന പരിശോധനയില്‍ വിവിധ ഇടങ്ങളില്‍ നിന്നായി 29,000 കിലോ പഴകിയ മീന്‍ പിടികൂടി.
ലോക്ക്ഡൗണില്‍ 'ചീഞ്ഞ മീനിന്റെ ചാകര', പിടികൂടിയത് 29,000 കിലോ പഴകിയ മത്സ്യം; നൂറ് കിലോ മീനില്‍ ഫോര്‍മാലിന്‍ 
Updated on
1 min read

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ മറവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പഴകിയ മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നവരെ പിടികൂടാന്‍ സംസ്ഥാനത്ത് വ്യാപക പരിശോധന. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും ഭക്ഷ്യ സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തുന്ന പരിശോധനയില്‍ വിവിധ ഇടങ്ങളില്‍ നിന്നായി 29,000 കിലോ പഴകിയ മീന്‍ പിടികൂടി. 100 കിലോ മീനില്‍ ഫോര്‍മാലിന്‍ കണ്ടെത്തി. 

താമരശേരിയില്‍ നിന്ന് മാത്രം 18,000 കിലോ മീനാണ് പിടികൂടിയത്. കൊച്ചി വെപ്പിനില്‍ നിന്ന് 4000 കിലോ പിടികൂടിയപ്പോള്‍ കായംകുളത്ത് നിന്ന് കണ്ടെത്തിയത് 2500 കിലോ പഴകിയ മീനാണ്. വെളളറ, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 3000, 1500 കിലോ മത്സ്യം പിടികൂടിയതായും അധികൃതര്‍ വ്യക്തമാക്കി.

തേങ്ങാപട്ടണം ഉള്‍പ്പെടെ തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പഴകിയ മത്സ്യം എത്തുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഈസ്റ്റര്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആവശ്യം മുതലെടുത്താണ് തമിഴ്‌നാട്ടില്‍ നിന്ന് പഴകിയ മത്സ്യം എത്തുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കാസര്‍കോടും തിരുവനന്തപുരം ഒഴികെയുളള ജില്ലകളില്‍ അഞ്ചില്‍ താഴെ മത്സ്യത്തൊഴിലാളികളുമായി ചെറുവളളങ്ങള്‍ കടലില്‍ ഇറങ്ങി തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചില സ്ഥാപിത താത്പര്യക്കാര്‍ ഉളളതിനാല്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നില്ല. വൈകാതെ അവരും കാര്യങ്ങള്‍ മനസ്സിലാക്കി ചെറുവളളങ്ങളില്‍ മീന്‍ പിടിക്കുന്നതിന് സഹകരിക്കുമെന്നാണ് പ്രതീക്ഷ. വിവിധ ജില്ലകളില്‍ ഇടനിലക്കാരെ ഒഴിവാക്കി ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി നിശ്ചയിക്കുന്ന വിലയില്‍ മത്സ്യത്തിന്റെ ലേലം നല്ലരീതിയില്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com