തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികളും നിയന്ത്രണങ്ങളും മറികടന്ന് കേരള ഭാഗ്യക്കുറി വിൽപ്പനയിൽ പുതിയ റെക്കോർഡുകൾ. തിങ്കളാഴ്ച നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ ഒരു കോടിയിലധികമുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയി. വിൻ വിൻ ഡബ്ല്യു 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച 1,00,20,000 ടിക്കറ്റുകളും ശനിയാഴ്ച ഉച്ചയോടെയാണ് ഓഫീസുകളിൽ നിന്നു വിറ്റഴിഞ്ഞത്. കേരള ഭാഗ്യക്കുറി പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് ടിക്കറ്റ് വിൽപന ഒരു കോടി ഇരുപതിനായിരം കടക്കുന്നത്.
നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകൾ ഒരു കോടി എട്ടു ലക്ഷം വരെ വിറ്റു പോയിട്ടുണ്ട്. 2020 ജനുവരി - ഫെബ്രുവരി കാലത്തായിരുന്നു ഇത്. 40 രൂപ വിലയുള്ള ഒരു കോടി ഇരുപതിനായിരം ടിക്കറ്റുകൾ വിൽക്കുന്നതിലൂടെ സമ്മാനമായി ഏകദേശം 23.5 കോടി രൂപ വിതരണം ചെയ്യും. പുറമെ 28% നികുതി കേന്ദ്ര സംസ്ഥാന സർക്കാർ ഖജനാവുകളിലേക്കും എത്തും. ബാക്കി ഏജന്റ് കമ്മീഷൻ, ലാഭം തുടങ്ങിയവയാണ്.
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ തുടർന്ന് മാർച്ച് 23 മുതൽ രണ്ട് മാസത്തോളം ടിക്കറ്റുകൾ റദ്ദാക്കുകയും ഏതാനും നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ജൂലൈയിൽ പുനരാരംഭിച്ച ഭാഗ്യക്കുറി ഇപ്പോൾ ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പാണ് നടത്തുന്നത്. ലോക്ക്ഡൗൺ ഇളവുകൾ വന്നപ്പോൾ ഭാഗ്യക്കുറികൾ ഓരോന്നും മൊത്തം 48 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചുകൊണ്ടാണ് പുനരാരംഭിച്ചത്. ഇതിൽ നിന്നു വകുപ്പിന് വലിയ നേട്ടം ഉണ്ടായില്ലെങ്കിലും ഭാഗ്യക്കുറി മേഖലയിൽ നിൽക്കുന്നവരെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുവാൻ കഴിഞ്ഞു. തുടർന്ന് ക്രമാനുഗതമായി ടിക്കറ്റ് വർധിപ്പിക്കുകയായിരുന്നു.
ആഴ്ചയിൽ മൂന്ന് ഭാഗ്യക്കുറി നറുക്കെടുപ്പ് എന്നുള്ളത് ഡിസംബർ ഒന്ന് മുതൽ ആഴ്ചയിൽ അഞ്ച് ആക്കി വർധിപ്പിക്കും. തിങ്കൾ- വിൻ വിൻ, ചൊവ്വ - സ്ത്രീശക്തി, ബുധൻ - അക്ഷയ, വെള്ളി - നിർമൽ, ശനി - കാരുണ്യ എന്നീ ലോട്ടറികൾ നറുക്കെടുക്കും. ഇതിനൊപ്പം എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ച് പേർക്ക് ലഭിക്കുന്ന ഭാഗ്യമിത്ര, ജനുവരി 17 നു നറുക്കെടുക്കുന്ന 12 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ്- പുതുവത്സര ബമ്പർ എന്നീ ടിക്കറ്റുകളും വിപണിയിലുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
