തൃശൂർ : വായ തുറക്കാൻ പോലും കഴിയാത്ത വിധത്തിൽ നായയുടെ മുഖത്ത് ഇൻസുലേഷൻ ടേപ്പ് വരിഞ്ഞുകെട്ടി മിണ്ടാപ്രാണിയോട് കൊടും ക്രൂരത. ഭക്ഷണം കഴിക്കാനാകാതെ നായ കഴിഞ്ഞത് രണ്ടാഴ്ചയോളം. തൃശൂർ നഗര പരിസരത്ത് ഒല്ലൂർ ജംക്‌ഷനു സമീപമാണ് നായയെ കണ്ടെത്തിയത്.
ആരോഗ്യവാനായ നായയുടെ താടിയെല്ലു രണ്ടും ചേർത്തു മൂക്കിനു തൊട്ടുമുകളിലാണു ടേപ് ചുറ്റിയിരുന്നത്. ഭക്ഷണം കഴിക്കാനോ ശബ്ദമുണ്ടാക്കാനോ പോലും പറ്റില്ലായിരുന്നു. ടേപ് മുറുക്കിച്ചുറ്റിയതിനാൽ മാംസത്തിലേക്കു താഴ്ന്നു മുഖത്തെ എല്ലു പുറത്തു വന്നിട്ടുണ്ട്.
ആദ്യ ദിവസങ്ങളിൽ നായ പരക്കം പായുകയായിരുന്നു. പിന്നീട് നായയെ കാണാതായി. വീണ്ടും കണ്ടെത്തിയപ്പോഴേക്കും അവശനായിരുന്നു. മൃഗസംരക്ഷണ രംഗത്തെ സന്നദ്ധ സംഘടനയായ പോസ് (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ്) പ്രവർത്തകരാണ് നായയെ രക്ഷിച്ചത്.
മുഖത്തെ മാംസത്തിലേക്കു താഴ്‌ന്നുപോയ ടേപ് മുറിച്ചുമാറ്റിയതോടെ, ദാഹിച്ചുവലഞ്ഞ മിണ്ടാപ്രാണി കുടിച്ചത് രണ്ടു കുപ്പി വെള്ളം. അതിനു ശേഷം അവനാവും വിധം കരഞ്ഞു. വൈദ്യ സഹായത്തിനു ശേഷം പോസിന്റെ കോളങ്കാട്ടുകര സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റിയ നായ് സുഖമായിരിക്കുന്നതായി പ്രവർത്തകർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates