'വിയ്യൂര്‍ ജയിലില്‍ കിടക്കുന്നത് പിണറായി വിജയന്റെ മക്കളല്ല, പെട്ടെന്ന് വിഷമിക്കേണ്ട കാര്യമില്ല, അവരനുഭവിക്കട്ടെ'

സര്‍ക്കാറിന്റെ നയം പൊലീസ് പാലിക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ പതുക്കെ വഴിയേ പരിശോധിക്കും. അതുവരെ ആ പിള്ളേര്‍ ജയിലില്‍ കിടക്കട്ടെ
'വിയ്യൂര്‍ ജയിലില്‍ കിടക്കുന്നത് പിണറായി വിജയന്റെ മക്കളല്ല, പെട്ടെന്ന് വിഷമിക്കേണ്ട കാര്യമില്ല, അവരനുഭവിക്കട്ടെ'
Updated on
2 min read

കൊച്ചി : കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിയെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. വിയ്യൂര്‍ ജയിലില്‍ കിടക്കുന്നത് പിണറായി വിജയന്റെ സ്വന്തം മക്കളല്ല. ഏതെങ്കിലും സമുദായ പ്രമാണിയുടെ മക്കളുമല്ല. പെട്ടെന്ന് വിഷമിക്കേണ്ട കാര്യമില്ല. സര്‍ക്കാറിന്റെ നയം പൊലീസ് പാലിക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ പതുക്കെ വഴിയേ പരിശോധിക്കും. ചാര്‍ജ്ഷീറ്റ് കൊടുക്കുമ്പോള്‍, ഏല്‍പ്പിച്ച കമ്മീഷന്‍ അതുനോക്കും. അതുവരെ ആ പിള്ളേര്‍ ജയിലില്‍ കിടക്കട്ടെ. അവരനുഭവിക്കട്ടെ.

അതുവരെ, 'UAPA വിരുദ്ധ സര്‍ക്കാര്‍ നയം' പുഴുങ്ങി എല്ലാ ചാനലിലും സോഷ്യല്‍ മീഡിയയിലും നാലുനേരം എത്തിക്കാന്‍ പാര്‍ട്ടി അണികളുണ്ട്. ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇടതുപക്ഷത്തെയും, മുഖ്യമന്ത്രിയെയും ഒക്കെ ഇതുവരെ അവരുടെ പലരാഷ്ട്രീയ നിലപാടുകളിലും പിന്തുണച്ചവര്‍ക്ക് തെറ്റി എന്ന മട്ടില്‍ നിരവധി കമന്റുകള്‍ കാണുന്നു. എനിക്ക് തെറ്റിയിട്ടില്ല. BJP യ്‌ക്കോ കോണ്‍ഗ്രസിനോ മറ്റു പാര്‍ട്ടികള്‍ക്കോ UAPA എന്നത് കരിനിയമമാണ് എന്നൊരു നയമോ നിലപാടോ ഇല്ല. ഇക്കാര്യത്തില്‍ നിങ്ങളെക്കാള്‍ എന്തുകൊണ്ടും ഭേദമാണ് ഇപ്പോഴും ഈ രാജ്യത്തെ ഏതൊരു ഇടതുനേതാവുമെന്ന് മറ്റൊരു പോസ്റ്റില്‍ ഹരീഷ് അഭിപ്രായപ്പെട്ടു.


വരാപ്പുഴയിലെ ശ്രീജിത്തിന്റെ ഉരുട്ടിക്കൊലയില്‍ കുപ്രസിദ്ധനായ, അതേ AV ജോര്‍ജ്ജ് IPS ആണ് ഇപ്പോള്‍ കോഴിക്കോട്ട് പൊലീസ് കമ്മീഷണര്‍. UAPA ചുമത്തി രണ്ടു യുവാക്കളെ, ഒരു CPM അംഗത്തെ ജയിലിലാക്കിയത് ഈ ജോര്‍ജിന്റെ അനുമതിയോടെ ആണ്. ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ UAPA ചാര്‍ജ് ചെയ്യാനാകില്ല. ജോര്‍ജ് അവിടെ ഇരിക്കുന്നത് പിണറായി വിജയന്റെ തീരുമാനത്താലാണ്. ഒരു ഒപ്പിട്ടാല്‍ ജോര്‍ജിനെ മാറ്റാന്‍ കഴിയുന്ന ആളാണ് പിണറായിവിജയന്‍. വരാപ്പുഴ ശ്രീജിത്ത് കൊലപാതക കേസില്‍ ഉണ്ടായതിലും വലിയ ജനസമ്മര്‍ദ്ദം ഉണ്ടാവാതെ പിണറായി വിജയന്‍, ജോര്‍ജിന് എതിരെ ചെറുവിരല്‍ അനക്കില്ല. അതിനു കാരണങ്ങള്‍ ഉണ്ട്.

കേരളം മുഴുവന്‍ മുറവിളി കൂട്ടിയപ്പോള്‍ ഒടുവില്‍ 11.05.2018 നു ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ കാലാവധി തീരും മുന്‍പേ, മൂന്നര മാസത്തിനകം അനുകൂല റിപ്പോര്‍ട്ട് പോലുമില്ലാതെ 23.08.2018 ല്‍ ഇയാളെ സര്‍വ്വീസില്‍ തിരിച്ചെടുത്തു !! ഒരു വര്‍ഷത്തിനുള്ളില്‍ വിചിത്രമായ ന്യായീകരണത്തോടെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കി.

പൊലീസ് കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ നല്‍കരുതെന്ന് തലയ്ക്ക് വെളിവുള്ളവര്‍ മുഴുവന്‍ പറഞ്ഞിട്ടും കമ്മീഷണറേറ്റ് അധികാര ദാനങ്ങളുമായി മുന്നോട്ട് പോകുന്ന ആളാണ് പിണറായി വിജയന്‍. LDF ഓ CPIM ഓ ഇതുവരെ ഇടപെട്ടിട്ടില്ല. നിങ്ങള്‍ക്കിയാളേക്കുറിച്ച് ഒരു ചുക്കും അറിയില്ല. പൊലീസിനകത്തെ സംഘികള്‍ ഒന്നുമല്ല, മുഖ്യമന്ത്രിയുടെ കിങ്കരന്‍മാര്‍ തന്നെയാണ് പ്രശ്‌നം. കോഴിക്കോട്ടെ സഖാക്കള്‍ സൂക്ഷിച്ചോ. ഇനിയും അറസ്റ്റുകള്‍ ഉണ്ടാകും എന്നും ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com