വീട്ടിലെ എസിയില്‍ ചോരപ്പാടുകള്‍, വധഭീഷണി, സംഭവം നടന്നത് ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലത്ത്; യുവാവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു

ശ്രീകാര്യത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വീട്ടിലെ എസിയില്‍ ചോരപ്പാടുകള്‍, വധഭീഷണി, സംഭവം നടന്നത് ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലത്ത്; യുവാവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു
Updated on
1 min read

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടു ദിവസം മുന്‍പ്  ഷൈജു ഭാര്യയോട് തനിക്ക് ചിലരുടെ വധഭീഷണിയുണ്ടെന്ന് ഫോണിലൂടെ അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു. രണ്ടുദിവസം മുന്‍പ് പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ശേഷം കാണാതായ യുവാവിനെ കഴിഞ്ഞ ദിവസമാണ് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.

ഐസിഐസിഐ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പിന്നിലാണ്  വര്‍ക്കല ചാവടിമുക്ക് മുട്ടപ്പലം തുണ്ടുവിള വീട്ടില്‍ പരേതനായ സത്യന്റെ മകന്‍ ഷൈജു സത്യനെ (41)    മരിച്ച നിലയില്‍ കണ്ടത്. മുഖത്തേറ്റ ക്ഷതവും സമീപത്തും വീട്ടിലെ എസി യിലും മറ്റും കണ്ട ചോരപ്പാടുകളും ദുരൂഹത ഉയര്‍ത്തുന്നതായി പൊലീസ് അറിയിച്ചു. 

കഴിഞ്ഞദിവസം റോഡില്‍ പരുക്കേറ്റുകിടന്ന ഷൈജുവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെനിന്ന് അപ്രത്യക്ഷനായതിനു പിറകെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കലയിലെ  ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഷൈജു പലപ്പോഴും മൂന്നും നാലും ദിവസം വീട്ടില്‍ നിന്നു മാറിനില്‍ക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. മൂന്നു ദിവസം മുന്‍പ് ഇതുപോലെ  അപ്രത്യക്ഷമായി. എങ്കിലും ഫോണ്‍ ചെയ്ത് താന്‍ വര്‍ക്കലയിലുണ്ടെന്ന് അറിയിച്ചു.  തനിക്ക് വധഭീഷണിയുണ്ടെന്നും ഭാര്യയോടു പറഞ്ഞു. തുടര്‍ന്ന്, ഞായറാഴ്ച   ദേശീയപാതയില്‍ കല്ലമ്പലത്ത് തലയ്ക്കും മുഖത്തും പരുക്കേറ്റ നിലയില്‍  ഷൈജുവിനെ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കല്ലമ്പലം പൊലീസ്  സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബൈക്കില്‍ തന്നെ പിന്‍തുടര്‍ന്നവര്‍ വെട്ടി വീഴ്ത്തിയെന്നാണ് ഷൈജു പൊലീസിനോടു പറഞ്ഞത്. 

പരുക്ക് സാരമായതിനാല്‍ അവിടെ നിന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഒപി ടിക്കറ്റ് എഴുതിയ ഷൈജു അഡ്മിറ്റ് ആകും മുന്‍പ് അവിടെനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഭാര്യ അന്വേഷിച്ചെത്തിയെങ്കിലും കാണാനായില്ല.  ഷൈജുവിനെ വീട്ടുകാര്‍ തിരയുന്നതിനിടയിലാണ് ഇന്നലെ രാവിലെ ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

ഒരാള്‍ക്ക് ഏറെ സാഹസപ്പെട്ടാലേ ഷൈജു മരിച്ചു കിടന്ന സ്ഥലത്തെത്താന്‍ സാധിക്കുവെന്ന് പൊലീസ് പറയുന്നു. സമീപത്തെ വീട്ടിലെ എസിയിലും മറ്റും കണ്ട ചോരക്കറ ഷൈജുവിന്റെതാണെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ തയ്യാറെടുക്കുകയാണ് പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com