'വീഡിയോ കോള്‍ ഇനി വേണ്ട, നിങ്ങളുടെ പോരാട്ടത്തില്‍ കുട്ടി ഞെരിയുന്നു' ; സിനിമാ നടനായ അച്ഛനും അമ്മയ്ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണ്. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അങ്ങനെയുള്ള കുട്ടിക്കും മൗലീകാവകാശങ്ങള്‍ ഉണ്ട്
'വീഡിയോ കോള്‍ ഇനി വേണ്ട, നിങ്ങളുടെ പോരാട്ടത്തില്‍ കുട്ടി ഞെരിയുന്നു' ; സിനിമാ നടനായ അച്ഛനും അമ്മയ്ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം
Updated on
1 min read

കൊച്ചി : വേര്‍പിരിഞ്ഞ മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വീഡിയോകോള്‍ ചെയ്യുന്നത് നിര്‍ത്തണമെന്ന് ഹൈക്കോടതി. വീഡിയോ കോളുകള്‍ അനുവദിച്ചിരുന്ന കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കുട്ടിയുടെ മനസ്സില്‍ വീഡിയോ കോളുകള്‍ ഏല്‍പിച്ച മുറിപ്പാടുകള്‍ വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കുട്ടി അമ്മയോടൊപ്പം താമസിക്കുമ്പോള്‍ വീഡിയോ കോളുകള്‍ അച്ഛന്‍ വിളിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി കര്‍ശന ഉത്തരവ് നല്‍കി. കുട്ടി അച്ഛനോടൊപ്പമുള്ളപ്പോള്‍ അമ്മയും വിളിക്കേണ്ടെന്ന് കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിക്ക് ഏഴ് വയസ്സാണ് പ്രായം. അച്ഛന്റെയും അമ്മയുടെയും വീഡിയോ കോളുകള്‍ കുട്ടിയെ വല്ലാതെ വേദനിപ്പിക്കുന്നു. ഇങ്ങനെ വേദനിച്ചാല്‍ മനസ്സിന്റെ സമനിലതന്നെ തെറ്റിപ്പോകും എന്നുള്ള ആശങ്കയും കോടതി പ്രകടിപ്പിച്ചു.

സിനിമാനടനാണ് കുട്ടിയുടെ അച്ഛന്‍. അമ്മയാകട്ടെ ഗായികയും. കുട്ടിയെ വിട്ടുകിട്ടാന്‍ വേണ്ടി അച്ഛനും അമ്മയും വഴക്കടിച്ചു. അങ്ങനെയാണ് പ്രശ്‌നം കോടതി കയറിയത്. കീഴ്‌ക്കോടതിയില്‍ കേസു നടക്കുമ്പോള്‍ ഇരുവരും ഒരിഞ്ചുപോലും വിട്ടു കൊടുക്കാതെയാണ് പോരടിച്ചത്. അച്ഛന്റെയും അമ്മയുടെയും പോരാട്ടവും കലഹവും മൂലം കുട്ടിയുടെ മനസ്സമാധാനവും തകര്‍ന്ന അവസ്ഥയിലായെന്ന് ഹൈക്കോടതി വിലയിരുത്തി.

കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണ്. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അങ്ങനെയുള്ള കുട്ടിക്കും മൗലീകാവകാശങ്ങള്‍ ഉണ്ട്. അത് സംരക്ഷിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കാണ്. അച്ഛനും അമ്മയ്ക്കും ഇടയില്‍ കിടന്ന് കുട്ടി ഞെരിയുകയാണ്. കുട്ടിയുടെ മനസ്സിനേല്‍ക്കുന്ന മുറിപ്പാടുകളെക്കുറിച്ച് അച്ഛനോ അമ്മയ്‌ക്കോ യാതൊരു കൂസലുമില്ല. ഇതാണ് വേദനിപ്പിക്കുന്ന സ്ഥിതിയെന്നും ഹൈക്കോടതി പറഞ്ഞു.

ഇനിയും കുട്ടിയെ അച്ഛനും അമ്മയും വേദനിപ്പിച്ചാല്‍ ബാലനീതി നിയമം അനുസരിച്ച് കുഞ്ഞിനെ മറ്റേതെങ്കിലും രക്ഷാ സംവിധാനത്തിലേക്ക് മാറ്റേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കീഴ്‌ക്കോടതിയുടെ ചില നിര്‍ദേശങ്ങള്‍ക്ക് എതിരെയാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്. അച്ഛന്റെ കൂടെ താമസിച്ചിരുന്ന ഘട്ടത്തില്‍ കുട്ടിയുടെ സ്ഥിതി അപകടത്തിലാണെന്നായിരുന്നു അമ്മയുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല.

പെണ്‍കുട്ടി അച്ഛന്റെയോ അമ്മയുടെയോ കൂടെ മാറി മാറി തല്‍ക്കാലം താമസിക്കണം. ആരുടെ കൂടെയാണെങ്കിലും വീഡിയോ കോളുകള്‍ ചെയ്യാം. ഇങ്ങനെയായിരുന്നു കുടുംബ കോടതി നല്‍കിയ ഉത്തരവ്. കുട്ടിയുടെ മാനസിക സമ്മര്‍ദ്ദം കണക്കിലെടുത്ത് വീഡിയോ കോള്‍ ചെയ്യാമെന്ന ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com