

കോട്ടയം : കുമ്പസാരം മറയാക്കി വീട്ടമ്മയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയായ ഓർത്തഡോക്സ് വൈദികന്‍ സഭയുടെ ആശ്രമത്തിലുള്ളതായി സൂചന. കേസിലെ ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിന് സഭ തന്നെയാണ് സംരക്ഷണം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. സഭയുടെ, നിരണം ഭദ്രാസനത്തിനു കീഴിലുള്ള ഒരു ആശ്രമത്തില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായാണ് ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
ക്രൈംബ്രാഞ്ച് വൈദികര്‍ക്കായി അന്വേഷണവും തിരച്ചിലും ഊര്‍ജ്ജിതമാക്കിയതോടെയാണ് വൈദികന്‍ ആശ്രമത്തില്‍ അഭയം തേടിയതെന്നാണ് സൂചന. ഭദ്രാസന ബിഷപ്പിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ആശ്രമത്തില്‍ പാര്‍ക്കാനാകൂ. പ്രതികളെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നാണ് സഭ നേതൃത്വം നേരത്തെ പരസ്യമായി അഭിപ്രായപ്പെട്ടത്.
യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഫാദര്‍ എബ്രഹാം വര്‍ഗീസ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. നേരത്തെ പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കുറ്റാരോപിതരെ സഭ സംരക്ഷിക്കുന്നതായി പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു.
ബന്ധുവായ ഫാദര്‍ എബ്രഹാം വര്‍ഗീസ് 16 വയസ്സുള്ളപ്പോള്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. പിന്നീട് വിവാഹിതയായശേഷം കുമ്പസാരത്തിനിടെ, ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത് മുതലെടുത്ത് മറ്റ് വൈദികരും പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. കേസില്‍ പ്രതികളായ രണ്ട് ഓർത്തഡോക്സ് വൈദികരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാദര്‍ എബ്രഹാം ഉള്‍പ്പെടെ രണ്ടു പേരാണ് ഇനി പിടിയിലാകാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates