ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തിൽ സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമർശനവുമായി വി എസ് അച്യുതാനന്ദന്റെ കത്ത്. വസ്തുനിഷ്ഠ നിഗമനത്തേക്കാൾ വ്യക്തിനിഷ്ഠ തീർപ്പുകളാണ് പാർട്ടിയിൽ നടപ്പാക്കുന്നതെന്ന് കത്തിൽ വി എസ് കുറ്റപ്പെടുത്തി.
എന്തുകൊണ്ട് ഇത്രയും വലിയ തിരിച്ചടിയുണ്ടായെന്ന് സത്യസന്ധമായി പരിശോധിക്കപ്പെടണം. ജനങ്ങളിൽ ഇറങ്ങിച്ചെന്ന് പ്രവൃത്തിക്കാൻ പാർട്ടിക്ക് സാധിക്കണം. തെറ്റുതിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവണം. മൂലധന ശക്തികൾക്ക് പാർട്ടി അകപ്പെട്ടു പോകരുതെന്നും വി എസ് അച്യുതാനന്ദൻ കത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെട്ടു. പാർട്ടി അതിന്‍റെ നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചുവെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. മൂന്ന് പേജുള്ള ഈ കത്ത് കേന്ദ്രകമ്മിറ്റിയിൽ വിതരണം ചെയ്തു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായത് താല്‍ക്കാലികമായ രാഷ്ട്രീയ തിരിച്ചടി മാത്രമാണെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ കേരളഘടത്തിന്‍റെ നിലപാട്. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശക്തമായി തിരിച്ചുവരുമെന്നും കേരള നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
ദേശീയതലത്തിൽ കോൺഗ്രസുമായുള്ള ധാരണയാണ് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കിയതെന്ന് ത്രിപുര ഘടകം കുറ്റപ്പെടുത്തി. എന്നാൽ, തമിഴ്നാട്ടിലെ സഖ്യം ചൂണ്ടിക്കാട്ടി ഇതിനെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിരോധിച്ചു. എതിരാളികളെ നേരിടാൻ തക്ക സാമ്പത്തിക ശേഷിയുണ്ടായില്ലെന്ന് കേന്ദ്ര കമ്മിറ്റിയിൽ ബംഗാൾ ഘടകം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി വെള്ളിയാഴ്ചയാണ് സിപിഎം കേന്ദ്രക്കമ്മിറ്റി ആരംഭിച്ചത്. യോഗം ഇന്ന് സമാപിക്കും. സംസ്ഥാന ഘടകങ്ങളുടെ റിപ്പോർട്ടിൻരെയും ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ പാർട്ടിയിൽ നടപ്പാക്കേണ്ട തിരുത്തൽ നടപടികൾക്ക് യോഗം രൂപം നൽകും. അടിസ്ഥാന വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാൻ ലക്ഷ്യംവെച്ചുള്ള കർമപരിപാടിയും കേന്ദ്ര കമ്മിറ്റി തയാറാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates