

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വീണ്ടും നട തുറക്കുമ്പോൾ യുവതീ പ്രവേശനം സംബന്ധിച്ച ആശങ്കകളിൽ തന്നെയാണ് സന്നിധാനം. വൈകുന്നേരം നടക്കുന്ന പൂജകൾക്കായി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാത്രമേ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയൊള്ളു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ യുവതീ പ്രവേശനത്തിന് ചിലർ ശ്രമിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ചില ആക്ടിവിസ്റ്റ് സംഘടനകളും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുമെന്ന് സമൂഹമാധ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.
മാസപൂജയ്ക്ക് മുമ്പ് റിവ്യൂ ഹർജിയിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുപ്രീംകോടതി വേനലവധിക്ക് പിരിഞ്ഞതോടെ അതുണ്ടായില്ല. മകരവിളക്കുകാലത്തിനുശേഷം ക്ഷേത്രനട വിവിധ സമയങ്ങളിലായി 30 ദിവസം തുറന്നിരുന്നെങ്കിലും യുവതികളാരും പ്രവേശനത്തിനെത്തുകയോ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സമീപിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഈ സാഹചര്യം തുടരാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ആചാര സംരക്ഷണത്തിനായി സംഘപരിവാർ സംഘടനകളും രംഗത്തിറങ്ങുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates