ശബരിമല മാസ്റ്റര്‍ പ്ലാന്‍ : 142 കോടി അനുവദിക്കാന്‍ കിഫ്ബി തീരുമാനം, റോഡ് അറ്റകുറ്റപ്പണിക്ക് 200 കോടി

ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല
ശബരിമല മാസ്റ്റര്‍ പ്ലാന്‍ : 142 കോടി അനുവദിക്കാന്‍ കിഫ്ബി തീരുമാനം, റോഡ് അറ്റകുറ്റപ്പണിക്ക് 200 കോടി
Updated on
1 min read

തിരുവനന്തപുരം : ശബരിമല മാസ്റ്റര്‍പ്ലാനില്‍ 142 കോടി രൂപയുടെ പ്രോജക്ടുകള്‍ക്ക് പണം അനുവദിക്കാന്‍ കിഫ്ബി തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പമ്പയില്‍ 10 എംഎല്‍ഡി സ്വീവേജ് ട്രീറ്റ്‌മെന്റ്പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള ഭൗതികസൗകര്യങ്ങള്‍, എരുമേലിയിലും പമ്പയിലും കീഴില്ലത്തും ഇടത്താവളം തുടങ്ങിയവാണ് ഈ ഘട്ടത്തില്‍ പണി പൂര്‍ത്തീകരിക്കുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. 

രണ്ടുവര്‍ഷത്തിനകം പമ്പയില്‍ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. അടുത്ത അമ്പതു വര്‍ഷത്തെ ശബരിമലയുടെ വികസനം മുന്നില്‍ക്കണ്ടാണ് മാസ്റ്റര്‍ പ്ലാനിനു രൂപം നല്‍കിയിരിക്കുന്നത്. ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകതകള്‍ നിലനിര്‍ത്തി ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കും. വാഹന, ഗതാഗത മാനേജ്‌മെന്റ്, ജലശുദ്ധീകരണം, ബേസ് ക്യാമ്പുകളുടെ വികസനം, ആരോഗ്യസംവിധാനങ്ങളും ആശുപത്രി സൗകര്യവുമൊരുക്കല്‍, വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവയാണ് മാസ്റ്റര്‍ പ്ലാനിന്റെ ലക്ഷ്യം.

ഇതിനുപുറമെ ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 200 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 140 കോടി രൂപയായിരുന്നു റോഡുകള്‍ക്ക് ചെലവഴിച്ചത്. മറ്റു നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടുണ്ട്. ശബരിമലയില്‍ പോലീസ് ഡ്യൂട്ടിയ്ക്ക് 8.5 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഭക്തര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകള്‍ക്ക് 3.2 കോടി രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com